2011 ജനുവരി 5, ബുധനാഴ്‌ച

ഇന്നി എന്തു പറയേണ്ടു.....

ഈ വഴി കുരുതിക്കളത്തിലേക്ക് നടന്നു പോയവര്‍
പൊരിച്ച കോഴിയുമായി തിരിച്ചു വരുന്നു
പണ്ടൊരു പെണ്‍കുട്ടി തൂങ്ങി മരിച്ച മരത്തില്‍
കടവാവ്വലുകള്‍ പെരുകി, നേര്‍ച്ചയും
കണ്ടോ ആ സൂപ്പര്‍ മാര്‍ക്കറ്റ്
അതു പണ്ടൊരു രക്ത്തസാക്ഷി പിടഞ്ഞു വീണ മണ്ണ്
മഴക്കെടുതിയില്‍ കൃഷി നശിച്ചവന്
രാസവളം ഇടക്കാലാശ്വാസം
ഇന്നി എന്തു പറയാന്‍ 
നമ്മുക്കിവിടെ അവസാനിപ്പിക്കാം !  

2010 മേയ് 17, തിങ്കളാഴ്‌ച

ഒരു മുനിയും മൂന്നു ദൈവങ്ങളും

1 )


പൂരിപ്പിക്കപ്പെടാത്ത സമസ്യയാണ് ജീവിതമെന്ന്

ആല്‍ ചുവട്ടില്‍ ധ്യാനിച്ചിരുന്ന മുനി

ഇന്നലത്തെ പ്രഭാഷണത്തി-

ലരുള്‍ ചെയ്തു

കിടപ്പാടം വിട്ടു പളനിക്കുപോയ

പഴയ മുനിയാണ്ടിയെ ഓര്‍ത്തപ്പോള്‍

പുതിയ മുനി പറഞ്ഞത് ശരിയാണെന്ന് തോന്നി

നാട്ടുകാരുടെ കാണിക്കയുമെടുത്ത്

മുനി നടന്നു മറഞ്ഞു പോയത്

ഇന്നു രാവിലെയാണ് !



2 )

കീഴക്കാം തൂക്കായ മലയില്‍

നിധി ഉണ്ടെന്നറിഞ്ഞ് അവര്‍ യാത്രയായി

അവര്‍ മൂന്നു പേര്‍, അയല്‍ക്കാര്‍

മൂന്നമ്മമാര്‍ക്ക് പിറന്ന സഹോദരങ്ങള്‍

മലയില്‍നിന്നവര്‍ക്ക് മൂന്നു ദൈവങ്ങളെ കിട്ടി

ഇന്നവര്‍ നിരന്തരം യുദ്ധം ചെയ്യുന്ന മൂന്നു രാജ്യങ്ങള്‍

2010 ഏപ്രിൽ 20, ചൊവ്വാഴ്ച

ആരുടയോ രണ്ടു ഡയറിക്കുറിപ്പുകള്‍ !!!!

                                  1 )



വിപ്ലവകാരി ദൈവ നിഷേധിയാകണമെന്നു അവര്‍ പറഞ്ഞു


ഞാന്‍ ദൈവത്തെ തെറി വിളിച്ചു


പൂജാമുറി പൂട്ടി മുദ്ര വച്ചു


കൊന്ത കാട്ടിലെറിഞ്ഞു


തിരകെ ചെന്നപ്പോള്‍ വിപ്ലവ വഴി ശൂന്യം


ഒരു കൂട്ടര്‍ ശരണം വിളിച്ചു മല ചവിട്ടാന്‍ പോയി


മറു കൂട്ടര്‍ വേളാങ്കണ്ണി നേര്‍ച്ചയ്ക്ക് കുട പിടിക്കാന്‍ പോയി


ഇപ്പം ദൈവത്തിനു ഞാന്‍ മാത്രം നോട്ടപ്പുള്ളി !!


                          2 )


പുഴയാകാനാണ് ഞാനവളോടു പറഞ്ഞത്


അവള്‍ കടലായി


എന്റെ കര തിരയെടുത്തുപോയി


പിന്നെ ഞാനവളോടു മഴയാകാന്‍ പറഞ്ഞു


മരക്കൊമ്പില്‍ കാത്തിരുന്നു


അവള്‍ ഇടിമിന്നലായി


എന്റെ കൂട് കരിഞ്ഞു പോയി


ഇപ്പോള്‍ ഞാന്‍ വീടില്ലാപക്ഷി !!















2010 ഏപ്രിൽ 11, ഞായറാഴ്‌ച

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......' ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ക്കായി കേരളം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് മാത്രമായി ചാന്നലുകളുള്ള, തത്സമയ സംപ്രേക്ഷണങ്ങളുടെയും, ബ്രേക്കിംഗ്, ഫ്ലാഷ് ന്യൂസുകളുടെയും ഇന്നത്തെ കാലത്ത് അവിശ്വസനീയമായി തോന്നാവുന്ന ഒരു 'ആകാശവാണി' കാലം. ടെലിവിഷന്‍ ആഡംബരവും, റേഡിയോ ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ വിനോദോപാധിയുമായിരുന്ന കാലം. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത രാമചന്ദ്രനും, സുഷമ്മയുമൊക്കെ സുന്ദരമായ ശബ്ദ്ദം കൊണ്ട് മലയാളിയുടെ താരങ്ങളായിരുന്നു അന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലിഷ് വാര്‍ത്തകളില്‍ നിന്നായിരുന്നു ഒരു ദിവസത്തിന്റെ തുടക്കം. ഇംഗ്ലിഷ് കേട്ടാല്‍ മനസ്സിലാകാത്തവരും റേഡിയോ 'ഓണ്‍' ചെയ്തു വയ്ക്കും. പിന്നാലെ വരുന്ന 'പ്രഭാതഭേരി' ഒരു വാക്ക് പോലും നഷ്ട്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ! സമകാലീന പ്രശ്നങ്ങളിലെ ശക്ത്തമായ ഇടപെടലായിരുന്നു അക്കാലത്ത് പ്രഭാതഭേരി. തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള വേദി. രാവിലെയുള്ള പരിപാടികളില്‍ ഏറ്റവും ജനപ്രീയമായ ഒന്ന്. പ്രഭാതഭേരിയുടെ തുടക്കത്തില്‍ അന്നത്തെ വാര്‍ത്തകള്‍ ചുരുക്കി പറയുമായിരുന്നു. ഞാനൊക്കെ അതു മുടങ്ങാതെ കേട്ടത് സ്കൂളിനു അവധി വല്ലതുമുണ്ടോ എന്നറിയാനായിരുന്നു. :)

പ്രഭാതഭേരിക്ക് ശേഷം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ ഓരോ മലയാളിക്കും പരിചിതമായ ആ ശബ്ദ്ദം ഒഴികിയെത്തി."ആകാശവാണി, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്...." സുന്ദരമായ ശബ്ദ്ദത്തില്‍ രാമചന്ദ്രന്‍ ഇങ്ങനെ വായിച്ചു തുടങ്ങുമ്പോള്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്നത് ലക്ഷക്കണക്കിന്‌ മലയാളികളായിരുന്നു. പാട്ടില്‍ യേശുദാസ് പോലെ വാര്‍ത്തയില്‍ രാമചന്ദ്രനെന്നു ഉപമ ചാര്‍ത്തിയ കാലം. ഒരു പാടു മലയാളികളുടെ ഗൃഹാതുര സ്മരണയുടെ ഭാഗമാണ് ഇന്നും രാമചന്ദ്രന്റെ ശബ്ദ്ദം.

മലയാളം വാര്‍ത്തകള്‍ക്ക് ശേഷം വരുന്ന സംസ്കൃത വാര്‍ത്ത ഒന്നും മനസിലാകുമായിരുന്നില്ലെങ്കിലും ഞാന്‍ കേള്‍ക്കുമായിരുന്നു. പ്രത്വേക ഈണത്തിലുള്ള സംസ്കൃത വായന കേള്‍ക്കല്‍ അന്നൊരു രസമായിരുന്നു. ഡല്‍ഹിയില്‍ നിന്നു സംപ്രക്ഷണം ചെയ്യുന്ന മലയാളം വാര്‍ത്തകളായിരുന്നു അന്നൊക്കെ മലയാളിയെ ദേശീയരാക്കിയത്. വാര്‍ത്തകള്‍ക്ക് ശേഷം ചായക്കടകളിലും, കവലകളിലും നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ ദേശീയ രാഷ്ട്രീയം തിളച്ചുമറിഞ്ഞു.

വാര്‍ത്തകള്‍ കഴിഞ്ഞാല്‍ ആഴ്ചയിലെ ഓരോ ദിവസവും ഓരോ പരിപാടികളായിരുന്നു. എസ്സ്.കെ.പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായിക്കുന്നതിനു മുന്നേ തന്നെ ആകാശവാണിയില്‍ ശബ്ദ്ദ രേഖയായി കേട്ടു പരിചിതമായിരുന്നു. സുന്ദരമായ ശബ്ദ്ദത്തില്‍ കഥ വായിച്ചതാരായിരുന്നു ?? എം.ജി.രാധാകൃഷ്ണനും, ഭരണിക്കാവ് ശിവകുമാറും സംഗീതം പഠിപ്പിച്ചിരുന്നത് ഇന്നും സുന്ദരമായ ഒരോര്‍മ്മയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് പഴയ തലമുറയിലെ സംഗീതപ്രേമികളുടെ മനസ്സില്‍. ആകാശവാണിയില്‍ കേട്ട ചില ലളിതഗാനങ്ങള്‍ സിനിമാ ഗാനങ്ങളെക്കാള്‍ പ്രശസ്ത്തമായിരുന്നു അന്നൊക്കെ. യുവജനോത്സവ വേദികളില്‍ ആ ഗാനങ്ങള്‍ പാടിയവരുടെ കയ്യില്‍ സമ്മാനത്തിന്റെ തിളക്കമുണ്ടായി.

ഉച്ചക്കൊരു മണിക്കായിരുന്നു ദിവസത്തെ ഏറ്റവും ജനപ്രീയ പരിപാടി, ഒന്നല്ല തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒരുപാടു തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച 'ചലച്ചിത്രഗാനങ്ങള്‍'. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഐ പോടും, എം പി ത്രീയും, റിയാലിറ്റി ഷോകളും, സ്റ്റാര്‍ ചോയിസും നിറയുന്ന ഈ കാലത്ത് അതോരത്ത്ഭുദമായി തോന്നാം ! യേശുദാസും, ജയചന്ദ്രനും, കമുകറ പുരുഷോത്തമനും, എം.ജി. ശ്രീകുമാറും എസ്സ്.ജാനകിയും,പി.ലീലയും, സുശീലയും, ചിത്രയും, സുജാതയുമൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഒഴികിയെത്തിയത് ആ ഉച്ച നേരങ്ങളിലായിരുന്നു. നട്ടുച്ച നേരത്തെ ചൂടില്‍പ്പോലും കേള്‍വിക്കാരെ കാല്പ്പനികരാക്കിയ 'ചലച്ചിത്രഗാനങ്ങള്‍'. ഞായറാഴ്ചകളില്‍ അതു ശ്രോതാക്കളാവശ്യപ്പെടുന്ന ചലച്ചിത്ര ഗാനങ്ങളായി 'രഞ്ജിനി' എന്ന പേരിലെത്തി. ഗാനത്തിനൊപ്പം അതാവശ്യപ്പെട്ടവരുടെ പേരു വായിച്ചു കേട്ടത് ഇന്നും ഒരു പാടുപേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മധുര സ്മരണ.


കേരളത്തിലും അന്നു കൃഷി ഉണ്ടായിരുന്നു ! പാടത്തുനിന്നും, പറമ്പില്‍നിന്നും കൃഷിക്കാര്‍ നേരെ വന്നത്
റേഡിയോയുടെ മുന്നിലെക്കായിരുന്നു, 'വയലും വീടും 'കേള്‍ക്കാന്‍. റേഡിയോ കര്‍ഷകന് സുഹൃത്തും, വഴികാട്ടിയുമായി. ഏഴരയുടെ വാര്‍ത്തകള്‍ക്ക് ശേഷം യുവവാണിയില്‍ കഥയും, കവിതയും പൂത്തു വിടര്‍ന്നു. കടമനിട്ടയുടെ 'കാട്ടാളന്‍' ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് യുവവാണിയിലാണ്. പണ്ടെങ്ങോ ആകാശവാണിയില്‍ കേട്ട അഷിതയുടെയു, പ്രിയ.എ.എസ്സിന്റെയും കഥകളിലെ ചില വരികള്‍ ഇന്നും ഓര്‍ക്കുന്നു. സാംബശിവന്റെയും, കെടാമംഗലം സദാനന്ദന്റെയും കഥകേട്ടു വളര്‍ന്നവരെത്തേടി ശനിയാഴ്ചകളില്‍ കഥാപ്രസംഗമെത്തി. ഒഥല്ലോയും, കാഞ്ചനസീതയും, ഭീഷ്മരും, കര്‍ണ്ണനുമൊക്കെ ശ്രോതാക്കള്‍ കേട്ടത് ഹൃദയംകൊണ്ടായിരുന്നു.


'കണ്ടതും കേട്ടതും', തിരുവന്തോരം ഭാഷയില്‍ ഞായറാഴ്ച രാത്രികളിലെത്തി ചിരിയുടെ മാലപ്പടക്കമുതിര്‍ത്തു. രണ്ടു മിന്നുട്ടെ ഉള്ളായിരുന്നെങ്കിലും അതു അടുത്ത ഒരാഴ്ചത്തേക്ക് നമ്മളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
എഴുത്തുപെട്ടി, നാടക ഗാനങ്ങള്‍, വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ നാടകോത്സവം, ഗാന്ധി മാര്‍ഗം, ബാല ലോകം, ഡോകട്ടറോട്‌ ചോദിക്കാം, ചലച്ചിത്ര ശബ്ദ്ദരേഖ, ഹിന്ദി പാഠം ......അങ്ങിനെ അങ്ങിനെ മനസ്സില്‍ ഒരു 'ആകാശവാണി' കാലം ഇന്നും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു, അല്ല സുന്ദരമായ ശബ്ദ്ദത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

2010 ഏപ്രിൽ 5, തിങ്കളാഴ്‌ച

പുറപ്പാട്


ഞാന്‍ നടന്ന വഴികള്‍ മുള്ളുകള്‍ നിറഞ്ഞതായിരുന്നു

സ്വയം നടന്ന വഴികളാണ്, വേദന ഒറ്റയ്ക്ക് സഹിക്കുന്നു.

നിറഞ്ഞ ചോര, കണ്ണീര്‍, ഇന്നി ഒരിക്കലും പൂക്കാത്ത ഹൃദയം

എല്ലാം ഓടയില്‍ വീണുകിടക്കുന്നു.

സഹയാത്രികര്‍ ഇടവഴികളില്‍കൂടി വഴി മാറിപ്പോ-

യത് ഞാനറിഞ്ഞില്ല, പറയാതെ പോവുക എന്നത്

അവരുടെ ആവശ്യമായിരുന്നു

അല്ലെങ്കില്‍ ഒരു കോമാളിയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടെനെ !

കണ്ണട പങ്കു വച്ച ചങ്ങാതി വലം കണ്ണുന്നംവച്ചു

ഇടം കണ്ണു കിട്ടി

സ്നേഹത്തിന്റെ ചോറൂട്ടിയവര്‍ പട്ടിയെ വാങ്ങി

എന്നെ മാത്രം തിരിച്ചറിയുന്ന കാവല്‍ക്കാരന്‍ !

കയത്തില്‍നിന്നു വലം കൈ തന്നു കയറ്റിയ ചങ്ങാതി

കടല്‍പ്പാലത്തിന്റെ ആഴമുള്ള ഭാഗം നോക്കി കാത്തിരിക്കുന്നു

റെയില്‍ പാളത്തിലെ സമാന്തര രേഖ,

ഒരു കയര്‍ തീര്‍ക്കുന്ന ചന്ദ്രബിംബം,

പഴച്ചാറില്‍ വീണ ചെറുതുള്ളികള്‍ തീര്‍ത്ത വര്‍ണ്ണരാജി,

മുന്നേ നടന്നു പോയവര്‍ തീര്‍ത്ത വിസ്മയങ്ങള്‍.

ഇല്ല, വാര്‍ന്നുപോകാന്‍ ഇന്നിയും രക്തം ബാക്കിയുണ്ട് !!!


ചിത്രം കടപ്പാട്‌: ഗൂഗിള്‍ ഇമേജസ്

2010 മാർച്ച് 27, ശനിയാഴ്‌ച

ഭൂരിപക്ഷം പറയുന്നു "അവര്‍ ശരിയായിരുന്നു" !!!!

ഇതൊരു സംശയമാണ്, അല്ല ചോദ്യമാണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം !!!!

കേരളം ഏറ്റവും ചര്‍ച്ച ചെയ്ത അച്ഛനും മകനും ഏതായിരിക്കും, ചോദ്യചിഹ്നം ഇടാന്‍ സമയം കിട്ടുംമുന്പേ ഉത്തരം വരും, ഒന്നു ഈച്ചര വാര്യരും രാജനും രണ്ടു കെ. കരുണാകരനും കെ. മുരളീധരനും. ആദ്യത്തെ അച്ഛനെയും മകനെയും കുറിച്ചുപറയുമ്പോള്‍ സയാമീസ് ഇരട്ടയെ പോലെ അതിനൊപ്പം കടന്നു വരും ക.കരുണാകരന്റെ പേര്.



ആദ്യം മകനെത്തേടി, പിന്നെ മകന്റെ കൊലപാതകികളെത്തേടി ഈച്ചര വാര്യര്‍ നടത്തിയ യാത്രകള്‍ മലയാളിയുടെ യാത്രകള്‍ കൂടി ആയിരുന്നു. ആ അച്ഛന്റെ മനസാക്ഷിക്കൊപ്പം കേരളം നിന്ന നാളുകള്‍. അടിയന്തരാവസ്ഥയുടെ  കറുത്ത ദിനങ്ങളില്‍ മുഖ്യമന്ത്രിയുടെ തലയ്ക്കുമുകളില്‍ സര്‍വ്വാധികാര്യക്കാരനായിരുന്ന ആഭ്യന്തര മന്ത്രി കരുണാകരനിലേക്കായിരുന്നു എല്ലാ ആരോപണങ്ങളും ചെന്നവസാനിച്ചത്‌. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കരുണാകരനെ 'കൊലയാളി' എന്നു വിളിച്ചു. കരുണാകരന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നു തോന്നിപ്പിച്ച നാളുകള്‍. നീതി തേടി ഒരച്ഛന്‍ നടത്തിയ പോരാട്ടം ഒരു ജനതയുടെ പോരാട്ടമായി വാഴ്ത്തപ്പെട്ട നാളുകള്‍. പക്ഷേ കരുണാകരന്‍ അധികാരത്തില്‍ തിരിച്ചെത്തി, അതും മുഖ്യമന്ത്രിയായി !!!



ബാലചന്ദ്രന്‍ ചുള്ളിക്കാട് അരഭിമുഖത്തില്‍ പറഞ്ഞത്പോലെ " ഒരഭിനന്ദനം പോലെ കെ.കരുണാകരനെ മലയാളി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു, ഒന്നല്ല മൂന്നു തവണ". അതെ, കരുണാകരനെ 'കൊലയാളി' എന്നു വിളിച്ച അതെ ജനത അദ്ദേഹത്തെ വീണ്ടും വീണ്ടും സന്തോഷത്തോടെ അധികാരക്കസേരയില്‍ അവരോധിച്ചു !!! ഒരു സംശയം അല്ല ചോദ്യം ബാക്കിയാവുന്നു, അപ്പോള്‍ ഈച്ചര വാര്യര്‍ക്കൊപ്പമുന്ടെന്നു തോന്നിച്ച ആ വലിയ ജനക്കൂട്ടം ഏതായിരുന്നു ? നീത്ക്കുവേണ്ടിയുള്ള ഒരു തലമുറയുടെ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തലമുറയെവിടെ ? ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


വര്‍ഷങ്ങള്‍ക്കിപ്പുറം ഗാന്ധിജിയുടെ ഗുജറാത്ത്. 2002- ല്‍ ഗുജറാത്തില്‍ നടന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ട്‌ കലാപത്തില്‍ കൊല്ലപ്പെട്ടത് ആയിരങ്ങള്‍, ഗുരുതരമായ പരുക്ക് പറ്റിയവര്‍ അതിലുമേറെ, ബലാല്‍സംഗത്തിനിരയായത്‌ പ്രായഭേദമന്യേ നൂറുകണക്കിന് സ്ത്രീകള്‍. അന്നു ടി. വി ചാനലുകളും, പത്രങ്ങളും ആവത്തിച്ചു കാണിച്ച ഒരു മുഖമുണ്ട്, അക്രമികള്‍ക്ക് മുന്നില്‍ കണ്ണു നിറഞ്ഞു, കൈ കൂപ്പി സ്വന്തം ജീവനായി യാചിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയ മുഖം. ഇന്ത്യന്‍ മനസാക്ഷിക്ക് വേദനിച്ചെന്നു മാധ്യമങ്ങള്‍ പറഞ്ഞ നാളുകള്‍. കലാപത്തിന്റെ അണിയറ ശില്‍പ്പിയായ നരേന്ദ്ര മോഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമലയടിച്ച നാളുകള്‍. ഇന്ത്യന്‍ തെരുവുകളില്‍ മോഡിയെ നരഭോജിയായി ചിത്രീകരിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. കലാപത്തിനു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്, മോഡിയെപ്പോലും അത്ഭുതപ്പെടുത്തിയ ഭൂരിപക്ഷത്തോടെ ആദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി !!! ഒന്നല്ല, കലാപത്തിനു ശേഷം നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗുജറാത്ത് ജനത മോഡിയെ ഉത്സാഹത്തോടെ മുഖ്യമന്ത്രി കസേരയിലിരുത്തി. വീണ്ടും സംശയം, ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്നു വയ്പ്പ്. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍. അപ്പോള്‍ ജനാധിപത്ത്യത്തിന്റെ കണക്കില്‍ കരുണാകരന്മാരും , മോഡിമാരും ശരിയെന്നു വരുന്നു !!! അപ്പോള്‍ പറയൂ, ഈച്ചരവാര്യര്‍ക്കൊപ്പവും, മോഡിക്കെതിരെയും ഉണ്ടെന്നു നമ്മള്‍ കരുതിയ വന്‍ ജനക്കൂട്ടമെവിടെ ??? മനസാക്ഷിയുടെ ശബ്ദ്ദമെവിടെ ??? ശരിക്കും വിഡ്ഢികള്‍ ആരാണ് ????
 
 
ചിത്രങ്ങള്‍ കടപ്പാട്‌ : ഗൂഗിള്‍ ഇമേജസ്

2010 മാർച്ച് 13, ശനിയാഴ്‌ച

ഒരു നല്ല സിനിമാ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം' നല്ലൊരു സിനിമയ്ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ മനോഹരമായ തലകെട്ട്. നല്ല സിനിമകള്‍ക്കൊപ്പം മലയാളത്തിന്റെ പടിയിറങ്ങി പോയ മനോഹരമായ സിനിമാ പേരുകള്‍. ഭരതനും, പത്മരാജനും പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തി മലയാളിക്ക് സമര്‍പ്പിച്ച ചലച്ചിത്ര വിസ്മയങ്ങല്‍ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ ഒരു പിടി സിനിമാ പേരുകള്‍. പേരുകള്‍ പോലെ തന്നെ സിനിമയും മടുപ്പിക്കുന്ന ഈ സിനിമാകാലത്ത് നമ്മള്‍ തിരിച്ചറിയുന്നു, കടന്നു പോയതെല്ലാം നഷ്ട്ടങ്ങളായിരുന്നു.




നവംബറിന്റെ നഷ്ട്ടം, പ്രണയത്തിന്റെ കുളിരും, വിരഹത്തിന്റെ വേദനയും സിനിമ കാണും മുന്‍പേ നമ്മുടെ മനസ്സിലെത്തിച്ച കാല്‍പ്പനികമായ തലക്കെട്ട്‌, പത്മരാജന്റെ കയ്യൊപ്. ക്ലാരയെ നമ്മള്‍ മറക്കുന്നതെങ്ങനെ ? മഴ പെയ്യുമ്പോള്‍ കുട്ടിക്കാലത്തിനോപ്പം മനസ്സില്‍ നിറഞ്ഞു പെയ്യുന്നത് ജയകൃഷ്ണനും, ക്ലാരയും. ഒന്നാം രാഗം മീട്ടി മറക്കാത്ത ഓര്‍മ്മയിലേക്ക് പത്മരാജന്‍ അവര്‍ക്കൊപ്പം എഴുതിച്ചേര്‍ത്ത പേര് 'തൂവാനത്തുമ്പികള്‍'. നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന കെ. കെ സുധാകരന്റെ കഥ സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ പേരില്‍ നടത്തിയ എഡിറ്റിംഗ് എങ്ങിനെ മറക്കും 'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. ആ പേരു കേള്‍ക്കുമ്പോഴേ കാതില്‍ നിറയും പ്രണയം തുളുമ്പുന്ന സോളമന്റെ ഗീതങ്ങള്‍. ഓര്‍മ്മ വരുന്നില്ലേ ആ മുത്തച്ഛന്റെ മുഖം, കൊച്ചുമകനെ കടല്‍ കൊണ്ടു പോയ വേദനയില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന മുത്തച്ഛന്റെ മുഖം 'മൂന്നാംപക്കം' എന്ന പേരു കേള്‍ക്കുമ്പോഴൊക്കെ നമ്മുടെ കണ്ണു നിറയുന്നില്ലേ ?  ഭൂമിയിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങും മുന്‍പ് ഒരു പാലമരത്തില്‍ പതമരാജന്‍ ഒരു പേരു കുറിച്ചിട്ടു, 'ഞാന്‍ ഗന്ധര്‍വന്‍'. നമ്മളെ വിസ്മയിപ്പിച്ച, മോഹിപ്പിച്ച ഒരു സിനിമ മുഴുവന്‍ ആ ഒറ്റപ്പേരിലൂടെ നമ്മളെ അനുഭവിച്ചു ആ ഗന്ധര്‍വന്‍ പറന്നു പോയി. 'കരിയിലക്കാറ്റുപോലെ' ഇത്രയും കാല്‍പ്പനികമായ ഒരു തലക്കെട്ട്‌ ഇന്നി മലയാള സിനിമ കാണുമോ ?



കാതോടു കാതോരം, മമ്മൂട്ടിയും, നെടുമുടി വേണുവും, സരിതയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1985- ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം. കാതോടു കാതോരം എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം നമ്മുടെ മനസ്സിലേക്ക് മഴ പോലെ പെയ്തിറങ്ങിയ നാമം. പത്മരാജന്റെ 'പാമ്പ്' എന്ന ചെറു കഥ ഭരതന്‍ അഭ്രപാളിയിലേക്ക് കൊത്തിവച്ചപ്പോള്‍ അതിനൊപ്പം ഒരു തലമുറയെ മൊത്തം ഹരം കൊള്ളിച്ച ഒരു സിനിമാ പേരു കൂടി ഉണ്ടായിരുന്നു, പത്മരാജന്റെ തിരക്കവിതയുടെ മോഹിപ്പിക്കുന്ന ഭംഗി മൊത്തം ആവാഹിച്ച തലക്കെട്ട്‌ 'രതിനിര്‍വേദം'. മനസ്സില്‍ കുളിര്‍ നിറച്ചു വീശിയ ആ കാറ്റൊര്‍മ്മയില്ലേ, സുന്ദരിയായ അധ്യാപികയും, അവരെ പ്രണയിച്ച വിദ്യാര്‍ഥിയും ഒരു തലമുറയെ മൊത്തം മോഹിപ്പിച്ചപ്പോള്‍ 'ഭരതന്‍' അതിനുമുകളില്‍ ഇങ്ങനെ കോറിയിട്ടു 'ചാമരം'. മനോഹരമായ ഒരു എണ്ണച്ചായ ചിത്രം പോലെ നമ്മള്‍ ഒരു സിനിമ കണ്ടു, എല്ലാ വര്‍ണ്ണങ്ങളും ചാലിച്ച് മനോഹരമായ ഒരു ശില്‍പ്പം പോലെ ഒരു പേരും 'വൈശാലി'. "ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ്" ഈ പരസ്യവാച്ചകത്തിനു താഴെ മലയാളി ഒരിക്കലും മറക്കാത്ത ഒരു പേരുകൂടി ഉണ്ടായിരുന്നു, 'പാഥേയം'. അന്നും, ഇന്നും, എന്നും നമ്മുടെ മനസ്സില്‍ വിങ്ങല്‍ തീര്‍ത്ത ഭരതന്‍ ടച്.



ടൈഗറും, സാഗര്‍ ഏലിയാസ് ജാക്കിയും, ചട്ടമ്പിയും, മാടമ്പിയും തകര്‍ത്താടുന്ന മലയാള സിനിമ കാണുമ്പോള്‍ വീണ്ടും ആശിച്ചു പോകുന്നു ആ മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം..........