2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ആരുടയോ രണ്ടു ഡയറിക്കുറിപ്പുകള്‍ !!!!

                                  1 )



വിപ്ലവകാരി ദൈവ നിഷേധിയാകണമെന്നു അവര്‍ പറഞ്ഞു


ഞാന്‍ ദൈവത്തെ തെറി വിളിച്ചു


പൂജാമുറി പൂട്ടി മുദ്ര വച്ചു


കൊന്ത കാട്ടിലെറിഞ്ഞു


തിരകെ ചെന്നപ്പോള്‍ വിപ്ലവ വഴി ശൂന്യം


ഒരു കൂട്ടര്‍ ശരണം വിളിച്ചു മല ചവിട്ടാന്‍ പോയി


മറു കൂട്ടര്‍ വേളാങ്കണ്ണി നേര്‍ച്ചയ്ക്ക് കുട പിടിക്കാന്‍ പോയി


ഇപ്പം ദൈവത്തിനു ഞാന്‍ മാത്രം നോട്ടപ്പുള്ളി !!


                          2 )


പുഴയാകാനാണ് ഞാനവളോടു പറഞ്ഞത്


അവള്‍ കടലായി


എന്റെ കര തിരയെടുത്തുപോയി


പിന്നെ ഞാനവളോടു മഴയാകാന്‍ പറഞ്ഞു


മരക്കൊമ്പില്‍ കാത്തിരുന്നു


അവള്‍ ഇടിമിന്നലായി


എന്റെ കൂട് കരിഞ്ഞു പോയി


ഇപ്പോള്‍ ഞാന്‍ വീടില്ലാപക്ഷി !!















2010, ഏപ്രിൽ 11, ഞായറാഴ്‌ച

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......' ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ക്കായി കേരളം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് മാത്രമായി ചാന്നലുകളുള്ള, തത്സമയ സംപ്രേക്ഷണങ്ങളുടെയും, ബ്രേക്കിംഗ്, ഫ്ലാഷ് ന്യൂസുകളുടെയും ഇന്നത്തെ കാലത്ത് അവിശ്വസനീയമായി തോന്നാവുന്ന ഒരു 'ആകാശവാണി' കാലം. ടെലിവിഷന്‍ ആഡംബരവും, റേഡിയോ ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ വിനോദോപാധിയുമായിരുന്ന കാലം. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത രാമചന്ദ്രനും, സുഷമ്മയുമൊക്കെ സുന്ദരമായ ശബ്ദ്ദം കൊണ്ട് മലയാളിയുടെ താരങ്ങളായിരുന്നു അന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലിഷ് വാര്‍ത്തകളില്‍ നിന്നായിരുന്നു ഒരു ദിവസത്തിന്റെ തുടക്കം. ഇംഗ്ലിഷ് കേട്ടാല്‍ മനസ്സിലാകാത്തവരും റേഡിയോ 'ഓണ്‍' ചെയ്തു വയ്ക്കും. പിന്നാലെ വരുന്ന 'പ്രഭാതഭേരി' ഒരു വാക്ക് പോലും നഷ്ട്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ! സമകാലീന പ്രശ്നങ്ങളിലെ ശക്ത്തമായ ഇടപെടലായിരുന്നു അക്കാലത്ത് പ്രഭാതഭേരി. തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള വേദി. രാവിലെയുള്ള പരിപാടികളില്‍ ഏറ്റവും ജനപ്രീയമായ ഒന്ന്. പ്രഭാതഭേരിയുടെ തുടക്കത്തില്‍ അന്നത്തെ വാര്‍ത്തകള്‍ ചുരുക്കി പറയുമായിരുന്നു. ഞാനൊക്കെ അതു മുടങ്ങാതെ കേട്ടത് സ്കൂളിനു അവധി വല്ലതുമുണ്ടോ എന്നറിയാനായിരുന്നു. :)

പ്രഭാതഭേരിക്ക് ശേഷം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ ഓരോ മലയാളിക്കും പരിചിതമായ ആ ശബ്ദ്ദം ഒഴികിയെത്തി."ആകാശവാണി, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്...." സുന്ദരമായ ശബ്ദ്ദത്തില്‍ രാമചന്ദ്രന്‍ ഇങ്ങനെ വായിച്ചു തുടങ്ങുമ്പോള്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്നത് ലക്ഷക്കണക്കിന്‌ മലയാളികളായിരുന്നു. പാട്ടില്‍ യേശുദാസ് പോലെ വാര്‍ത്തയില്‍ രാമചന്ദ്രനെന്നു ഉപമ ചാര്‍ത്തിയ കാലം. ഒരു പാടു മലയാളികളുടെ ഗൃഹാതുര സ്മരണയുടെ ഭാഗമാണ് ഇന്നും രാമചന്ദ്രന്റെ ശബ്ദ്ദം.

മലയാളം വാര്‍ത്തകള്‍ക്ക് ശേഷം വരുന്ന സംസ്കൃത വാര്‍ത്ത ഒന്നും മനസിലാകുമായിരുന്നില്ലെങ്കിലും ഞാന്‍ കേള്‍ക്കുമായിരുന്നു. പ്രത്വേക ഈണത്തിലുള്ള സംസ്കൃത വായന കേള്‍ക്കല്‍ അന്നൊരു രസമായിരുന്നു. ഡല്‍ഹിയില്‍ നിന്നു സംപ്രക്ഷണം ചെയ്യുന്ന മലയാളം വാര്‍ത്തകളായിരുന്നു അന്നൊക്കെ മലയാളിയെ ദേശീയരാക്കിയത്. വാര്‍ത്തകള്‍ക്ക് ശേഷം ചായക്കടകളിലും, കവലകളിലും നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ ദേശീയ രാഷ്ട്രീയം തിളച്ചുമറിഞ്ഞു.

വാര്‍ത്തകള്‍ കഴിഞ്ഞാല്‍ ആഴ്ചയിലെ ഓരോ ദിവസവും ഓരോ പരിപാടികളായിരുന്നു. എസ്സ്.കെ.പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായിക്കുന്നതിനു മുന്നേ തന്നെ ആകാശവാണിയില്‍ ശബ്ദ്ദ രേഖയായി കേട്ടു പരിചിതമായിരുന്നു. സുന്ദരമായ ശബ്ദ്ദത്തില്‍ കഥ വായിച്ചതാരായിരുന്നു ?? എം.ജി.രാധാകൃഷ്ണനും, ഭരണിക്കാവ് ശിവകുമാറും സംഗീതം പഠിപ്പിച്ചിരുന്നത് ഇന്നും സുന്ദരമായ ഒരോര്‍മ്മയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് പഴയ തലമുറയിലെ സംഗീതപ്രേമികളുടെ മനസ്സില്‍. ആകാശവാണിയില്‍ കേട്ട ചില ലളിതഗാനങ്ങള്‍ സിനിമാ ഗാനങ്ങളെക്കാള്‍ പ്രശസ്ത്തമായിരുന്നു അന്നൊക്കെ. യുവജനോത്സവ വേദികളില്‍ ആ ഗാനങ്ങള്‍ പാടിയവരുടെ കയ്യില്‍ സമ്മാനത്തിന്റെ തിളക്കമുണ്ടായി.

ഉച്ചക്കൊരു മണിക്കായിരുന്നു ദിവസത്തെ ഏറ്റവും ജനപ്രീയ പരിപാടി, ഒന്നല്ല തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒരുപാടു തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച 'ചലച്ചിത്രഗാനങ്ങള്‍'. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഐ പോടും, എം പി ത്രീയും, റിയാലിറ്റി ഷോകളും, സ്റ്റാര്‍ ചോയിസും നിറയുന്ന ഈ കാലത്ത് അതോരത്ത്ഭുദമായി തോന്നാം ! യേശുദാസും, ജയചന്ദ്രനും, കമുകറ പുരുഷോത്തമനും, എം.ജി. ശ്രീകുമാറും എസ്സ്.ജാനകിയും,പി.ലീലയും, സുശീലയും, ചിത്രയും, സുജാതയുമൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഒഴികിയെത്തിയത് ആ ഉച്ച നേരങ്ങളിലായിരുന്നു. നട്ടുച്ച നേരത്തെ ചൂടില്‍പ്പോലും കേള്‍വിക്കാരെ കാല്പ്പനികരാക്കിയ 'ചലച്ചിത്രഗാനങ്ങള്‍'. ഞായറാഴ്ചകളില്‍ അതു ശ്രോതാക്കളാവശ്യപ്പെടുന്ന ചലച്ചിത്ര ഗാനങ്ങളായി 'രഞ്ജിനി' എന്ന പേരിലെത്തി. ഗാനത്തിനൊപ്പം അതാവശ്യപ്പെട്ടവരുടെ പേരു വായിച്ചു കേട്ടത് ഇന്നും ഒരു പാടുപേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മധുര സ്മരണ.


കേരളത്തിലും അന്നു കൃഷി ഉണ്ടായിരുന്നു ! പാടത്തുനിന്നും, പറമ്പില്‍നിന്നും കൃഷിക്കാര്‍ നേരെ വന്നത്
റേഡിയോയുടെ മുന്നിലെക്കായിരുന്നു, 'വയലും വീടും 'കേള്‍ക്കാന്‍. റേഡിയോ കര്‍ഷകന് സുഹൃത്തും, വഴികാട്ടിയുമായി. ഏഴരയുടെ വാര്‍ത്തകള്‍ക്ക് ശേഷം യുവവാണിയില്‍ കഥയും, കവിതയും പൂത്തു വിടര്‍ന്നു. കടമനിട്ടയുടെ 'കാട്ടാളന്‍' ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് യുവവാണിയിലാണ്. പണ്ടെങ്ങോ ആകാശവാണിയില്‍ കേട്ട അഷിതയുടെയു, പ്രിയ.എ.എസ്സിന്റെയും കഥകളിലെ ചില വരികള്‍ ഇന്നും ഓര്‍ക്കുന്നു. സാംബശിവന്റെയും, കെടാമംഗലം സദാനന്ദന്റെയും കഥകേട്ടു വളര്‍ന്നവരെത്തേടി ശനിയാഴ്ചകളില്‍ കഥാപ്രസംഗമെത്തി. ഒഥല്ലോയും, കാഞ്ചനസീതയും, ഭീഷ്മരും, കര്‍ണ്ണനുമൊക്കെ ശ്രോതാക്കള്‍ കേട്ടത് ഹൃദയംകൊണ്ടായിരുന്നു.


'കണ്ടതും കേട്ടതും', തിരുവന്തോരം ഭാഷയില്‍ ഞായറാഴ്ച രാത്രികളിലെത്തി ചിരിയുടെ മാലപ്പടക്കമുതിര്‍ത്തു. രണ്ടു മിന്നുട്ടെ ഉള്ളായിരുന്നെങ്കിലും അതു അടുത്ത ഒരാഴ്ചത്തേക്ക് നമ്മളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
എഴുത്തുപെട്ടി, നാടക ഗാനങ്ങള്‍, വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ നാടകോത്സവം, ഗാന്ധി മാര്‍ഗം, ബാല ലോകം, ഡോകട്ടറോട്‌ ചോദിക്കാം, ചലച്ചിത്ര ശബ്ദ്ദരേഖ, ഹിന്ദി പാഠം ......അങ്ങിനെ അങ്ങിനെ മനസ്സില്‍ ഒരു 'ആകാശവാണി' കാലം ഇന്നും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു, അല്ല സുന്ദരമായ ശബ്ദ്ദത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

പുറപ്പാട്


ഞാന്‍ നടന്ന വഴികള്‍ മുള്ളുകള്‍ നിറഞ്ഞതായിരുന്നു

സ്വയം നടന്ന വഴികളാണ്, വേദന ഒറ്റയ്ക്ക് സഹിക്കുന്നു.

നിറഞ്ഞ ചോര, കണ്ണീര്‍, ഇന്നി ഒരിക്കലും പൂക്കാത്ത ഹൃദയം

എല്ലാം ഓടയില്‍ വീണുകിടക്കുന്നു.

സഹയാത്രികര്‍ ഇടവഴികളില്‍കൂടി വഴി മാറിപ്പോ-

യത് ഞാനറിഞ്ഞില്ല, പറയാതെ പോവുക എന്നത്

അവരുടെ ആവശ്യമായിരുന്നു

അല്ലെങ്കില്‍ ഒരു കോമാളിയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടെനെ !

കണ്ണട പങ്കു വച്ച ചങ്ങാതി വലം കണ്ണുന്നംവച്ചു

ഇടം കണ്ണു കിട്ടി

സ്നേഹത്തിന്റെ ചോറൂട്ടിയവര്‍ പട്ടിയെ വാങ്ങി

എന്നെ മാത്രം തിരിച്ചറിയുന്ന കാവല്‍ക്കാരന്‍ !

കയത്തില്‍നിന്നു വലം കൈ തന്നു കയറ്റിയ ചങ്ങാതി

കടല്‍പ്പാലത്തിന്റെ ആഴമുള്ള ഭാഗം നോക്കി കാത്തിരിക്കുന്നു

റെയില്‍ പാളത്തിലെ സമാന്തര രേഖ,

ഒരു കയര്‍ തീര്‍ക്കുന്ന ചന്ദ്രബിംബം,

പഴച്ചാറില്‍ വീണ ചെറുതുള്ളികള്‍ തീര്‍ത്ത വര്‍ണ്ണരാജി,

മുന്നേ നടന്നു പോയവര്‍ തീര്‍ത്ത വിസ്മയങ്ങള്‍.

ഇല്ല, വാര്‍ന്നുപോകാന്‍ ഇന്നിയും രക്തം ബാക്കിയുണ്ട് !!!


ചിത്രം കടപ്പാട്‌: ഗൂഗിള്‍ ഇമേജസ്