2010, മേയ് 17, തിങ്കളാഴ്‌ച

ഒരു മുനിയും മൂന്നു ദൈവങ്ങളും

1 )


പൂരിപ്പിക്കപ്പെടാത്ത സമസ്യയാണ് ജീവിതമെന്ന്

ആല്‍ ചുവട്ടില്‍ ധ്യാനിച്ചിരുന്ന മുനി

ഇന്നലത്തെ പ്രഭാഷണത്തി-

ലരുള്‍ ചെയ്തു

കിടപ്പാടം വിട്ടു പളനിക്കുപോയ

പഴയ മുനിയാണ്ടിയെ ഓര്‍ത്തപ്പോള്‍

പുതിയ മുനി പറഞ്ഞത് ശരിയാണെന്ന് തോന്നി

നാട്ടുകാരുടെ കാണിക്കയുമെടുത്ത്

മുനി നടന്നു മറഞ്ഞു പോയത്

ഇന്നു രാവിലെയാണ് !



2 )

കീഴക്കാം തൂക്കായ മലയില്‍

നിധി ഉണ്ടെന്നറിഞ്ഞ് അവര്‍ യാത്രയായി

അവര്‍ മൂന്നു പേര്‍, അയല്‍ക്കാര്‍

മൂന്നമ്മമാര്‍ക്ക് പിറന്ന സഹോദരങ്ങള്‍

മലയില്‍നിന്നവര്‍ക്ക് മൂന്നു ദൈവങ്ങളെ കിട്ടി

ഇന്നവര്‍ നിരന്തരം യുദ്ധം ചെയ്യുന്ന മൂന്നു രാജ്യങ്ങള്‍

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ആരുടയോ രണ്ടു ഡയറിക്കുറിപ്പുകള്‍ !!!!

                                  1 )



വിപ്ലവകാരി ദൈവ നിഷേധിയാകണമെന്നു അവര്‍ പറഞ്ഞു


ഞാന്‍ ദൈവത്തെ തെറി വിളിച്ചു


പൂജാമുറി പൂട്ടി മുദ്ര വച്ചു


കൊന്ത കാട്ടിലെറിഞ്ഞു


തിരകെ ചെന്നപ്പോള്‍ വിപ്ലവ വഴി ശൂന്യം


ഒരു കൂട്ടര്‍ ശരണം വിളിച്ചു മല ചവിട്ടാന്‍ പോയി


മറു കൂട്ടര്‍ വേളാങ്കണ്ണി നേര്‍ച്ചയ്ക്ക് കുട പിടിക്കാന്‍ പോയി


ഇപ്പം ദൈവത്തിനു ഞാന്‍ മാത്രം നോട്ടപ്പുള്ളി !!


                          2 )


പുഴയാകാനാണ് ഞാനവളോടു പറഞ്ഞത്


അവള്‍ കടലായി


എന്റെ കര തിരയെടുത്തുപോയി


പിന്നെ ഞാനവളോടു മഴയാകാന്‍ പറഞ്ഞു


മരക്കൊമ്പില്‍ കാത്തിരുന്നു


അവള്‍ ഇടിമിന്നലായി


എന്റെ കൂട് കരിഞ്ഞു പോയി


ഇപ്പോള്‍ ഞാന്‍ വീടില്ലാപക്ഷി !!















2010, ഏപ്രിൽ 11, ഞായറാഴ്‌ച

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......

'ആകാശവാണി വാര്‍ത്തകള്‍ വായിക്കുന്നത്......' ഇങ്ങനെ തുടങ്ങുന്ന വാര്‍ത്തകള്‍ക്കായി കേരളം കാതോര്‍ത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. വാര്‍ത്തകള്‍ക്ക് മാത്രമായി ചാന്നലുകളുള്ള, തത്സമയ സംപ്രേക്ഷണങ്ങളുടെയും, ബ്രേക്കിംഗ്, ഫ്ലാഷ് ന്യൂസുകളുടെയും ഇന്നത്തെ കാലത്ത് അവിശ്വസനീയമായി തോന്നാവുന്ന ഒരു 'ആകാശവാണി' കാലം. ടെലിവിഷന്‍ ആഡംബരവും, റേഡിയോ ലക്ഷക്കണക്കിന്‌ സാധാരണക്കാരുടെ വിനോദോപാധിയുമായിരുന്ന കാലം. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത രാമചന്ദ്രനും, സുഷമ്മയുമൊക്കെ സുന്ദരമായ ശബ്ദ്ദം കൊണ്ട് മലയാളിയുടെ താരങ്ങളായിരുന്നു അന്നു.

ഡല്‍ഹിയില്‍ നിന്നുള്ള ഇംഗ്ലിഷ് വാര്‍ത്തകളില്‍ നിന്നായിരുന്നു ഒരു ദിവസത്തിന്റെ തുടക്കം. ഇംഗ്ലിഷ് കേട്ടാല്‍ മനസ്സിലാകാത്തവരും റേഡിയോ 'ഓണ്‍' ചെയ്തു വയ്ക്കും. പിന്നാലെ വരുന്ന 'പ്രഭാതഭേരി' ഒരു വാക്ക് പോലും നഷ്ട്ടപ്പെടാതിരിക്കാനുള്ള മുന്‍കരുതല്‍ ! സമകാലീന പ്രശ്നങ്ങളിലെ ശക്ത്തമായ ഇടപെടലായിരുന്നു അക്കാലത്ത് പ്രഭാതഭേരി. തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്കുള്ള വേദി. രാവിലെയുള്ള പരിപാടികളില്‍ ഏറ്റവും ജനപ്രീയമായ ഒന്ന്. പ്രഭാതഭേരിയുടെ തുടക്കത്തില്‍ അന്നത്തെ വാര്‍ത്തകള്‍ ചുരുക്കി പറയുമായിരുന്നു. ഞാനൊക്കെ അതു മുടങ്ങാതെ കേട്ടത് സ്കൂളിനു അവധി വല്ലതുമുണ്ടോ എന്നറിയാനായിരുന്നു. :)

പ്രഭാതഭേരിക്ക് ശേഷം പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ ഓരോ മലയാളിക്കും പരിചിതമായ ആ ശബ്ദ്ദം ഒഴികിയെത്തി."ആകാശവാണി, പ്രാദേശിക വാര്‍ത്തകള്‍ വായിക്കുന്നത്...." സുന്ദരമായ ശബ്ദ്ദത്തില്‍ രാമചന്ദ്രന്‍ ഇങ്ങനെ വായിച്ചു തുടങ്ങുമ്പോള്‍ കാതു കൂര്‍പ്പിച്ചു കാത്തിരുന്നത് ലക്ഷക്കണക്കിന്‌ മലയാളികളായിരുന്നു. പാട്ടില്‍ യേശുദാസ് പോലെ വാര്‍ത്തയില്‍ രാമചന്ദ്രനെന്നു ഉപമ ചാര്‍ത്തിയ കാലം. ഒരു പാടു മലയാളികളുടെ ഗൃഹാതുര സ്മരണയുടെ ഭാഗമാണ് ഇന്നും രാമചന്ദ്രന്റെ ശബ്ദ്ദം.

മലയാളം വാര്‍ത്തകള്‍ക്ക് ശേഷം വരുന്ന സംസ്കൃത വാര്‍ത്ത ഒന്നും മനസിലാകുമായിരുന്നില്ലെങ്കിലും ഞാന്‍ കേള്‍ക്കുമായിരുന്നു. പ്രത്വേക ഈണത്തിലുള്ള സംസ്കൃത വായന കേള്‍ക്കല്‍ അന്നൊരു രസമായിരുന്നു. ഡല്‍ഹിയില്‍ നിന്നു സംപ്രക്ഷണം ചെയ്യുന്ന മലയാളം വാര്‍ത്തകളായിരുന്നു അന്നൊക്കെ മലയാളിയെ ദേശീയരാക്കിയത്. വാര്‍ത്തകള്‍ക്ക് ശേഷം ചായക്കടകളിലും, കവലകളിലും നടന്ന ചൂടേറിയ ചര്‍ച്ചകളില്‍ ദേശീയ രാഷ്ട്രീയം തിളച്ചുമറിഞ്ഞു.

വാര്‍ത്തകള്‍ കഴിഞ്ഞാല്‍ ആഴ്ചയിലെ ഓരോ ദിവസവും ഓരോ പരിപാടികളായിരുന്നു. എസ്സ്.കെ.പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ' വായിക്കുന്നതിനു മുന്നേ തന്നെ ആകാശവാണിയില്‍ ശബ്ദ്ദ രേഖയായി കേട്ടു പരിചിതമായിരുന്നു. സുന്ദരമായ ശബ്ദ്ദത്തില്‍ കഥ വായിച്ചതാരായിരുന്നു ?? എം.ജി.രാധാകൃഷ്ണനും, ഭരണിക്കാവ് ശിവകുമാറും സംഗീതം പഠിപ്പിച്ചിരുന്നത് ഇന്നും സുന്ദരമായ ഒരോര്‍മ്മയായി നിറഞ്ഞു നില്‍ക്കുന്നുണ്ട് പഴയ തലമുറയിലെ സംഗീതപ്രേമികളുടെ മനസ്സില്‍. ആകാശവാണിയില്‍ കേട്ട ചില ലളിതഗാനങ്ങള്‍ സിനിമാ ഗാനങ്ങളെക്കാള്‍ പ്രശസ്ത്തമായിരുന്നു അന്നൊക്കെ. യുവജനോത്സവ വേദികളില്‍ ആ ഗാനങ്ങള്‍ പാടിയവരുടെ കയ്യില്‍ സമ്മാനത്തിന്റെ തിളക്കമുണ്ടായി.

ഉച്ചക്കൊരു മണിക്കായിരുന്നു ദിവസത്തെ ഏറ്റവും ജനപ്രീയ പരിപാടി, ഒന്നല്ല തൊണ്ണൂറുകളുടെ അവസാനം വരെയുള്ള ഒരുപാടു തലമുറകള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച 'ചലച്ചിത്രഗാനങ്ങള്‍'. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഐ പോടും, എം പി ത്രീയും, റിയാലിറ്റി ഷോകളും, സ്റ്റാര്‍ ചോയിസും നിറയുന്ന ഈ കാലത്ത് അതോരത്ത്ഭുദമായി തോന്നാം ! യേശുദാസും, ജയചന്ദ്രനും, കമുകറ പുരുഷോത്തമനും, എം.ജി. ശ്രീകുമാറും എസ്സ്.ജാനകിയും,പി.ലീലയും, സുശീലയും, ചിത്രയും, സുജാതയുമൊക്കെ മലയാളിയുടെ മനസ്സിലേക്ക് ഒഴികിയെത്തിയത് ആ ഉച്ച നേരങ്ങളിലായിരുന്നു. നട്ടുച്ച നേരത്തെ ചൂടില്‍പ്പോലും കേള്‍വിക്കാരെ കാല്പ്പനികരാക്കിയ 'ചലച്ചിത്രഗാനങ്ങള്‍'. ഞായറാഴ്ചകളില്‍ അതു ശ്രോതാക്കളാവശ്യപ്പെടുന്ന ചലച്ചിത്ര ഗാനങ്ങളായി 'രഞ്ജിനി' എന്ന പേരിലെത്തി. ഗാനത്തിനൊപ്പം അതാവശ്യപ്പെട്ടവരുടെ പേരു വായിച്ചു കേട്ടത് ഇന്നും ഒരു പാടുപേര്‍ മനസ്സില്‍ സൂക്ഷിക്കുന്ന മധുര സ്മരണ.


കേരളത്തിലും അന്നു കൃഷി ഉണ്ടായിരുന്നു ! പാടത്തുനിന്നും, പറമ്പില്‍നിന്നും കൃഷിക്കാര്‍ നേരെ വന്നത്
റേഡിയോയുടെ മുന്നിലെക്കായിരുന്നു, 'വയലും വീടും 'കേള്‍ക്കാന്‍. റേഡിയോ കര്‍ഷകന് സുഹൃത്തും, വഴികാട്ടിയുമായി. ഏഴരയുടെ വാര്‍ത്തകള്‍ക്ക് ശേഷം യുവവാണിയില്‍ കഥയും, കവിതയും പൂത്തു വിടര്‍ന്നു. കടമനിട്ടയുടെ 'കാട്ടാളന്‍' ആദ്യമായി ഞാന്‍ കേള്‍ക്കുന്നത് യുവവാണിയിലാണ്. പണ്ടെങ്ങോ ആകാശവാണിയില്‍ കേട്ട അഷിതയുടെയു, പ്രിയ.എ.എസ്സിന്റെയും കഥകളിലെ ചില വരികള്‍ ഇന്നും ഓര്‍ക്കുന്നു. സാംബശിവന്റെയും, കെടാമംഗലം സദാനന്ദന്റെയും കഥകേട്ടു വളര്‍ന്നവരെത്തേടി ശനിയാഴ്ചകളില്‍ കഥാപ്രസംഗമെത്തി. ഒഥല്ലോയും, കാഞ്ചനസീതയും, ഭീഷ്മരും, കര്‍ണ്ണനുമൊക്കെ ശ്രോതാക്കള്‍ കേട്ടത് ഹൃദയംകൊണ്ടായിരുന്നു.


'കണ്ടതും കേട്ടതും', തിരുവന്തോരം ഭാഷയില്‍ ഞായറാഴ്ച രാത്രികളിലെത്തി ചിരിയുടെ മാലപ്പടക്കമുതിര്‍ത്തു. രണ്ടു മിന്നുട്ടെ ഉള്ളായിരുന്നെങ്കിലും അതു അടുത്ത ഒരാഴ്ചത്തേക്ക് നമ്മളെ ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
എഴുത്തുപെട്ടി, നാടക ഗാനങ്ങള്‍, വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ നാടകോത്സവം, ഗാന്ധി മാര്‍ഗം, ബാല ലോകം, ഡോകട്ടറോട്‌ ചോദിക്കാം, ചലച്ചിത്ര ശബ്ദ്ദരേഖ, ഹിന്ദി പാഠം ......അങ്ങിനെ അങ്ങിനെ മനസ്സില്‍ ഒരു 'ആകാശവാണി' കാലം ഇന്നും തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു, അല്ല സുന്ദരമായ ശബ്ദ്ദത്തില്‍ മുഴങ്ങി കേള്‍ക്കുന്നു.

2010, ഏപ്രിൽ 5, തിങ്കളാഴ്‌ച

പുറപ്പാട്


ഞാന്‍ നടന്ന വഴികള്‍ മുള്ളുകള്‍ നിറഞ്ഞതായിരുന്നു

സ്വയം നടന്ന വഴികളാണ്, വേദന ഒറ്റയ്ക്ക് സഹിക്കുന്നു.

നിറഞ്ഞ ചോര, കണ്ണീര്‍, ഇന്നി ഒരിക്കലും പൂക്കാത്ത ഹൃദയം

എല്ലാം ഓടയില്‍ വീണുകിടക്കുന്നു.

സഹയാത്രികര്‍ ഇടവഴികളില്‍കൂടി വഴി മാറിപ്പോ-

യത് ഞാനറിഞ്ഞില്ല, പറയാതെ പോവുക എന്നത്

അവരുടെ ആവശ്യമായിരുന്നു

അല്ലെങ്കില്‍ ഒരു കോമാളിയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടെനെ !

കണ്ണട പങ്കു വച്ച ചങ്ങാതി വലം കണ്ണുന്നംവച്ചു

ഇടം കണ്ണു കിട്ടി

സ്നേഹത്തിന്റെ ചോറൂട്ടിയവര്‍ പട്ടിയെ വാങ്ങി

എന്നെ മാത്രം തിരിച്ചറിയുന്ന കാവല്‍ക്കാരന്‍ !

കയത്തില്‍നിന്നു വലം കൈ തന്നു കയറ്റിയ ചങ്ങാതി

കടല്‍പ്പാലത്തിന്റെ ആഴമുള്ള ഭാഗം നോക്കി കാത്തിരിക്കുന്നു

റെയില്‍ പാളത്തിലെ സമാന്തര രേഖ,

ഒരു കയര്‍ തീര്‍ക്കുന്ന ചന്ദ്രബിംബം,

പഴച്ചാറില്‍ വീണ ചെറുതുള്ളികള്‍ തീര്‍ത്ത വര്‍ണ്ണരാജി,

മുന്നേ നടന്നു പോയവര്‍ തീര്‍ത്ത വിസ്മയങ്ങള്‍.

ഇല്ല, വാര്‍ന്നുപോകാന്‍ ഇന്നിയും രക്തം ബാക്കിയുണ്ട് !!!


ചിത്രം കടപ്പാട്‌: ഗൂഗിള്‍ ഇമേജസ്

2010, മാർച്ച് 27, ശനിയാഴ്‌ച

ഭൂരിപക്ഷം പറയുന്നു "അവര്‍ ശരിയായിരുന്നു" !!!!

ഇതൊരു സംശയമാണ്, അല്ല ചോദ്യമാണ്, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ഒരു ചോദ്യം !!!!

കേരളം ഏറ്റവും ചര്‍ച്ച ചെയ്ത അച്ഛനും മകനും ഏതായിരിക്കും, ചോദ്യചിഹ്നം ഇടാന്‍ സമയം കിട്ടുംമുന്പേ ഉത്തരം വരും, ഒന്നു ഈച്ചര വാര്യരും രാജനും രണ്ടു കെ. കരുണാകരനും കെ. മുരളീധരനും. ആദ്യത്തെ അച്ഛനെയും മകനെയും കുറിച്ചുപറയുമ്പോള്‍ സയാമീസ് ഇരട്ടയെ പോലെ അതിനൊപ്പം കടന്നു വരും ക.കരുണാകരന്റെ പേര്.



ആദ്യം മകനെത്തേടി, പിന്നെ മകന്റെ കൊലപാതകികളെത്തേടി ഈച്ചര വാര്യര്‍ നടത്തിയ യാത്രകള്‍ മലയാളിയുടെ യാത്രകള്‍ കൂടി ആയിരുന്നു. ആ അച്ഛന്റെ മനസാക്ഷിക്കൊപ്പം കേരളം നിന്ന നാളുകള്‍. അടിയന്തരാവസ്ഥയുടെ  കറുത്ത ദിനങ്ങളില്‍ മുഖ്യമന്ത്രിയുടെ തലയ്ക്കുമുകളില്‍ സര്‍വ്വാധികാര്യക്കാരനായിരുന്ന ആഭ്യന്തര മന്ത്രി കരുണാകരനിലേക്കായിരുന്നു എല്ലാ ആരോപണങ്ങളും ചെന്നവസാനിച്ചത്‌. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കരുണാകരനെ 'കൊലയാളി' എന്നു വിളിച്ചു. കരുണാകരന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നു തോന്നിപ്പിച്ച നാളുകള്‍. നീതി തേടി ഒരച്ഛന്‍ നടത്തിയ പോരാട്ടം ഒരു ജനതയുടെ പോരാട്ടമായി വാഴ്ത്തപ്പെട്ട നാളുകള്‍. പക്ഷേ കരുണാകരന്‍ അധികാരത്തില്‍ തിരിച്ചെത്തി, അതും മുഖ്യമന്ത്രിയായി !!!



ബാലചന്ദ്രന്‍ ചുള്ളിക്കാട് അരഭിമുഖത്തില്‍ പറഞ്ഞത്പോലെ " ഒരഭിനന്ദനം പോലെ കെ.കരുണാകരനെ മലയാളി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു, ഒന്നല്ല മൂന്നു തവണ". അതെ, കരുണാകരനെ 'കൊലയാളി' എന്നു വിളിച്ച അതെ ജനത അദ്ദേഹത്തെ വീണ്ടും വീണ്ടും സന്തോഷത്തോടെ അധികാരക്കസേരയില്‍ അവരോധിച്ചു !!! ഒരു സംശയം അല്ല ചോദ്യം ബാക്കിയാവുന്നു, അപ്പോള്‍ ഈച്ചര വാര്യര്‍ക്കൊപ്പമുന്ടെന്നു തോന്നിച്ച ആ വലിയ ജനക്കൂട്ടം ഏതായിരുന്നു ? നീത്ക്കുവേണ്ടിയുള്ള ഒരു തലമുറയുടെ സമരമെന്ന് വിശേഷിപ്പിക്കപ്പെട്ട ആ തലമുറയെവിടെ ? ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


വര്‍ഷങ്ങള്‍ക്കിപ്പുറം ഗാന്ധിജിയുടെ ഗുജറാത്ത്. 2002- ല്‍ ഗുജറാത്തില്‍ നടന്ന സര്‍ക്കാര്‍ സ്പോണ്‍സേര്‍ട്‌ കലാപത്തില്‍ കൊല്ലപ്പെട്ടത് ആയിരങ്ങള്‍, ഗുരുതരമായ പരുക്ക് പറ്റിയവര്‍ അതിലുമേറെ, ബലാല്‍സംഗത്തിനിരയായത്‌ പ്രായഭേദമന്യേ നൂറുകണക്കിന് സ്ത്രീകള്‍. അന്നു ടി. വി ചാനലുകളും, പത്രങ്ങളും ആവത്തിച്ചു കാണിച്ച ഒരു മുഖമുണ്ട്, അക്രമികള്‍ക്ക് മുന്നില്‍ കണ്ണു നിറഞ്ഞു, കൈ കൂപ്പി സ്വന്തം ജീവനായി യാചിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ദയനീയ മുഖം. ഇന്ത്യന്‍ മനസാക്ഷിക്ക് വേദനിച്ചെന്നു മാധ്യമങ്ങള്‍ പറഞ്ഞ നാളുകള്‍. കലാപത്തിന്റെ അണിയറ ശില്‍പ്പിയായ നരേന്ദ്ര മോഡിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമലയടിച്ച നാളുകള്‍. ഇന്ത്യന്‍ തെരുവുകളില്‍ മോഡിയെ നരഭോജിയായി ചിത്രീകരിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. കലാപത്തിനു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്, മോഡിയെപ്പോലും അത്ഭുതപ്പെടുത്തിയ ഭൂരിപക്ഷത്തോടെ ആദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തി !!! ഒന്നല്ല, കലാപത്തിനു ശേഷം നടന്ന രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഗുജറാത്ത് ജനത മോഡിയെ ഉത്സാഹത്തോടെ മുഖ്യമന്ത്രി കസേരയിലിരുത്തി. വീണ്ടും സംശയം, ആരായിരുന്നു ശരി ? ആരായിരുന്നു തെറ്റു ?


ഒരു ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷം പറയുന്നതാണ് ശരിയെന്നു വയ്പ്പ്. ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ളവരാണ് സര്‍ക്കാര്‍. അപ്പോള്‍ ജനാധിപത്ത്യത്തിന്റെ കണക്കില്‍ കരുണാകരന്മാരും , മോഡിമാരും ശരിയെന്നു വരുന്നു !!! അപ്പോള്‍ പറയൂ, ഈച്ചരവാര്യര്‍ക്കൊപ്പവും, മോഡിക്കെതിരെയും ഉണ്ടെന്നു നമ്മള്‍ കരുതിയ വന്‍ ജനക്കൂട്ടമെവിടെ ??? മനസാക്ഷിയുടെ ശബ്ദ്ദമെവിടെ ??? ശരിക്കും വിഡ്ഢികള്‍ ആരാണ് ????
 
 
ചിത്രങ്ങള്‍ കടപ്പാട്‌ : ഗൂഗിള്‍ ഇമേജസ്

2010, മാർച്ച് 13, ശനിയാഴ്‌ച

ഒരു നല്ല സിനിമാ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം' നല്ലൊരു സിനിമയ്ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ മനോഹരമായ തലകെട്ട്. നല്ല സിനിമകള്‍ക്കൊപ്പം മലയാളത്തിന്റെ പടിയിറങ്ങി പോയ മനോഹരമായ സിനിമാ പേരുകള്‍. ഭരതനും, പത്മരാജനും പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തി മലയാളിക്ക് സമര്‍പ്പിച്ച ചലച്ചിത്ര വിസ്മയങ്ങല്‍ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ ഒരു പിടി സിനിമാ പേരുകള്‍. പേരുകള്‍ പോലെ തന്നെ സിനിമയും മടുപ്പിക്കുന്ന ഈ സിനിമാകാലത്ത് നമ്മള്‍ തിരിച്ചറിയുന്നു, കടന്നു പോയതെല്ലാം നഷ്ട്ടങ്ങളായിരുന്നു.




നവംബറിന്റെ നഷ്ട്ടം, പ്രണയത്തിന്റെ കുളിരും, വിരഹത്തിന്റെ വേദനയും സിനിമ കാണും മുന്‍പേ നമ്മുടെ മനസ്സിലെത്തിച്ച കാല്‍പ്പനികമായ തലക്കെട്ട്‌, പത്മരാജന്റെ കയ്യൊപ്. ക്ലാരയെ നമ്മള്‍ മറക്കുന്നതെങ്ങനെ ? മഴ പെയ്യുമ്പോള്‍ കുട്ടിക്കാലത്തിനോപ്പം മനസ്സില്‍ നിറഞ്ഞു പെയ്യുന്നത് ജയകൃഷ്ണനും, ക്ലാരയും. ഒന്നാം രാഗം മീട്ടി മറക്കാത്ത ഓര്‍മ്മയിലേക്ക് പത്മരാജന്‍ അവര്‍ക്കൊപ്പം എഴുതിച്ചേര്‍ത്ത പേര് 'തൂവാനത്തുമ്പികള്‍'. നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന കെ. കെ സുധാകരന്റെ കഥ സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ പേരില്‍ നടത്തിയ എഡിറ്റിംഗ് എങ്ങിനെ മറക്കും 'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. ആ പേരു കേള്‍ക്കുമ്പോഴേ കാതില്‍ നിറയും പ്രണയം തുളുമ്പുന്ന സോളമന്റെ ഗീതങ്ങള്‍. ഓര്‍മ്മ വരുന്നില്ലേ ആ മുത്തച്ഛന്റെ മുഖം, കൊച്ചുമകനെ കടല്‍ കൊണ്ടു പോയ വേദനയില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന മുത്തച്ഛന്റെ മുഖം 'മൂന്നാംപക്കം' എന്ന പേരു കേള്‍ക്കുമ്പോഴൊക്കെ നമ്മുടെ കണ്ണു നിറയുന്നില്ലേ ?  ഭൂമിയിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങും മുന്‍പ് ഒരു പാലമരത്തില്‍ പതമരാജന്‍ ഒരു പേരു കുറിച്ചിട്ടു, 'ഞാന്‍ ഗന്ധര്‍വന്‍'. നമ്മളെ വിസ്മയിപ്പിച്ച, മോഹിപ്പിച്ച ഒരു സിനിമ മുഴുവന്‍ ആ ഒറ്റപ്പേരിലൂടെ നമ്മളെ അനുഭവിച്ചു ആ ഗന്ധര്‍വന്‍ പറന്നു പോയി. 'കരിയിലക്കാറ്റുപോലെ' ഇത്രയും കാല്‍പ്പനികമായ ഒരു തലക്കെട്ട്‌ ഇന്നി മലയാള സിനിമ കാണുമോ ?



കാതോടു കാതോരം, മമ്മൂട്ടിയും, നെടുമുടി വേണുവും, സരിതയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1985- ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം. കാതോടു കാതോരം എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം നമ്മുടെ മനസ്സിലേക്ക് മഴ പോലെ പെയ്തിറങ്ങിയ നാമം. പത്മരാജന്റെ 'പാമ്പ്' എന്ന ചെറു കഥ ഭരതന്‍ അഭ്രപാളിയിലേക്ക് കൊത്തിവച്ചപ്പോള്‍ അതിനൊപ്പം ഒരു തലമുറയെ മൊത്തം ഹരം കൊള്ളിച്ച ഒരു സിനിമാ പേരു കൂടി ഉണ്ടായിരുന്നു, പത്മരാജന്റെ തിരക്കവിതയുടെ മോഹിപ്പിക്കുന്ന ഭംഗി മൊത്തം ആവാഹിച്ച തലക്കെട്ട്‌ 'രതിനിര്‍വേദം'. മനസ്സില്‍ കുളിര്‍ നിറച്ചു വീശിയ ആ കാറ്റൊര്‍മ്മയില്ലേ, സുന്ദരിയായ അധ്യാപികയും, അവരെ പ്രണയിച്ച വിദ്യാര്‍ഥിയും ഒരു തലമുറയെ മൊത്തം മോഹിപ്പിച്ചപ്പോള്‍ 'ഭരതന്‍' അതിനുമുകളില്‍ ഇങ്ങനെ കോറിയിട്ടു 'ചാമരം'. മനോഹരമായ ഒരു എണ്ണച്ചായ ചിത്രം പോലെ നമ്മള്‍ ഒരു സിനിമ കണ്ടു, എല്ലാ വര്‍ണ്ണങ്ങളും ചാലിച്ച് മനോഹരമായ ഒരു ശില്‍പ്പം പോലെ ഒരു പേരും 'വൈശാലി'. "ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ്" ഈ പരസ്യവാച്ചകത്തിനു താഴെ മലയാളി ഒരിക്കലും മറക്കാത്ത ഒരു പേരുകൂടി ഉണ്ടായിരുന്നു, 'പാഥേയം'. അന്നും, ഇന്നും, എന്നും നമ്മുടെ മനസ്സില്‍ വിങ്ങല്‍ തീര്‍ത്ത ഭരതന്‍ ടച്.



ടൈഗറും, സാഗര്‍ ഏലിയാസ് ജാക്കിയും, ചട്ടമ്പിയും, മാടമ്പിയും തകര്‍ത്താടുന്ന മലയാള സിനിമ കാണുമ്പോള്‍ വീണ്ടും ആശിച്ചു പോകുന്നു ആ മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം..........

2010, മാർച്ച് 7, ഞായറാഴ്‌ച

കാലം ഇങ്ങനെയും മാറാം !!!!

സുഹൃത്തിനെ അച്ഛന്‍ മരിച്ചു. പെട്ടെന്നുള്ള മരണമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ഓഫീസിലും, താമസ സ്ഥലത്തുമെല്ലാം ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ അച്ഛനാണ്. കഴിഞ്ഞ മാസമാണ് സുഹൃത്ത് സ്ഥലം മാറി പോയത്. പുതിയ ഓഫീസില്‍ നിന്നും ആദ്യം വിളിച്ചു പറഞ്ഞത് എന്നെയാണ്. വിളിച്ചു പറഞ്ഞ ആള്‍ വരുന്ന സമയം അറിയിക്കാമെങ്കില്‍ മരണ വീട്ടിലേക്കു ഒന്നിച്ചു പോകാമെന്ന് പറഞ്ഞു. തൊട്ടടുത്ത ജില്ലയില്‍ തന്നെയാണ് സുഹൃത്തിന്റെ വീട്. 

ഫോണ്‍ താഴെ വച്ചിട്ട് തൊട്ടടുത്തിരുന്ന ചങ്ങാതിയോട്‌ വിവരം പറഞ്ഞു. അദ്ദേഹത്തിനായിരുന്നു സുഹൃത്തുമായി കൂടുതല്‍ അടുപ്പം. പെട്ടന് മറുപടി ഉണ്ടായി " അതിനിപ്പം ഞാനെന്തു വേണം ? ഞാനൊന്ന് ഞെട്ടി. " അയ്യോ " അറിയാതെ അങ്ങിനെ ഞാന്‍ ഉറക്കെ വിളിച്ചു പോയി. ഓണത്തിനും വിഷുവിനുമൊക്കെ സുഹൃത്തിന്റെ വീട്ടിലേക്കും ക്രിസ്ത്മസിനു തിരികെയും കുടുംബ സമേതം പങ്കെടുക്കാറുള്ള 'ഫാമിലി ഫ്രെണ്ടിനോട്' അടുത്ത കാബിനില്‍ ചെന്ന് വിവരം പറഞ്ഞു. "ഉവ്വോ ?എപ്പഴായിരുന്നു ? കഷ്ട്ടം". നേരത്തെ കേട്ട മറുപടിയില്‍ നിന്നു കിട്ടിയ ഷോക്കില്‍ നിന്നു മുക്തനാകാത്തതുകൊണ്ടായിരിക്കും എന്റെ ശബ്ദ്ദം നേര്‍ത്തു പോയിരുന്നു " അല്ല നമ്മുക്ക് അവിടേം വരെയൊന്നു പോകണ്ടേ" ? മറുപടിക്ക് താമസമുണ്ടായില്ല "ഹോ എന്തിനാന്നേ ? ആരു പോകും ആ ഓണം കയറാമൂല വരെ ? " കഴിഞ്ഞ തവണ സുഹൃത്തിന്റെ വീട്ടില്‍ ഇദ്ദേഹം കുടുംബസമേദം കൊണ്ടാടിയ ഓണത്തിന്റെ ഫോട്ടോസ് ഇപ്പോഴും എന്റെ മെയില്‍ ബോക്സിലുണ്ട്. പെട്ടെന്ന് തൊട്ടടുത്ത സീറ്റില്‍ നിന്നു പ്രതീക്ഷ നല്‍കുന്ന ഒരു പ്രതികരണമുണ്ടായി " പോണം പോണം" ഒരാളെങ്കിലും ഉണ്ടായല്ലോ ഇങ്ങനെ പറയാന്‍. ഞാന്‍ അശ്വസിക്കവേ അദ്ദേഹം പറഞ്ഞു "ആ സ്ഥലത്തിനടുത്തെവിടയോ നല്ല കള്ളും, മീന്‍ പൊള്ളിച്ചതും കിട്ടുന്ന ഒരു ഷാപ്പുണ്ട്, മരണത്തിന്റെ പേരില്‍ നമ്മുക്ക് ഓഫീസില്‍ നിന്നു മുങ്ങുകയും ചെയ്യാം, ഷാപ്പില്‍ കയറീട്ട് സമയം കിട്ടുന്നെങ്കില്‍ മരണ വീട്ടിലൊന്നു പോവുകയും ചെയാം ". എനിക്കൊരു സംശയം ഞാന്‍ നില്‍ക്കുന്നത് ഭൂമിയില്‍ തന്നെ ? എങ്കില്‍ ഇതേതു കാലം ???



പിന്‍കുറുപ്പ്: രണ്ടു മരണങ്ങളുമായി ബന്ധപ്പെട്ടു ഞാന്‍ കേട്ട ഡയലോഗുകള്‍. സമയത്തിനും ,സ്ഥലത്തിനും മാത്രം മാറ്റം.

2010, മാർച്ച് 2, ചൊവ്വാഴ്ച

അതൊരു ചീറ്റിങ്ങായിരുന്നില്ല !!!!!!

രണ്ടു ദിവസം മുന്‍പ് (27-02-2010) വൈകുന്നേരം ഏകദേശം ആറരയോടെ പതിവ് വായിനോട്ടവും കഴിഞ്ഞു -ഞാനൊക്കെ ഒന്ന് നടക്കാനിറങ്ങിയാല്‍ അതു വായിനോട്ടം, പൊറ്റക്കാടും, സന്തോഷ്‌ ജോര്‍ജ് കുളങ്ങരയും, നിരക്ഷരനുമൊക്കെ നടന്നാല്‍ അതു സഞ്ചാരം, ഇതാ ഞാന്‍ പറയുന്നത് ഈ നാട്ടില്‍ സോഷ്യലിസം ഇല്ലെന്നു, ഇത് ശരിയാകില്ല- മടങ്ങുന്ന വഴി റൂമിന് തൊട്ടടുത്തുള്ള റോഡ്‌ ക്രോസ് ചെയാന്‍ നിന്ന എന്റെ മുന്നില്‍ ഒരു കാര്‍ കൊട്നു വന്നു സ്ലോ ചെയ്തു. കാഴ്ചയില്‍ മാന്യന്‍ (എന്നെ പോലെ !!!!) എന്നു തോന്നിക്കുന്ന ഒരു മദ്ദ്യവയസ്ക്കാന്‍ "EXCUSE ME" എന്നു പറഞ്ഞു കൊണ്ടു തൊട്ടടുത്ത പാര്‍ക്കിങ്ങില്‍ വണ്ടി ഒതുക്കി. വഴി ചോദിക്കാനാകുമെന്നു കരുതി ഞാന്‍ അടുത്തു ചെന്നു. കാറില്‍ അദ്ദേഹത്തെ കൂടാതെ ഒരു സ്ത്രീയും രണ്ടു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഒന്ന് വളരെ ചെറിയ ഓമനത്തമുള്ള ഒരു കുട്ടി. എല്ലാപേര്‍ക്കും തറവാട്ടില്‍ പിറന്ന ലുക്ക്‌. അദ്ദേഹം എന്നോട് നല്ല ആഗലേയത്തില്‍ പറഞ്ഞത് നമ്മുടെ സ്വന്തം ഭാഷയില്‍ ഞാനിവിടെ വിവരിക്കാം. അതിനു മുന്പ് പറയട്ടെ, ഞാന്‍ ജോലി ചെയുന്ന അല്‍ ഐന്‍ എന്ന സ്ഥലത്ത് നിന്ന് വളരെ അടുത്താണ് ഒമാന്‍. പാസ്പോര്‍ട്ട്‌ ഉണ്ടെങ്കില്‍ നമ്മുക്ക് അതിര്‍ത്തി കടക്കാം. ഒമാന്റെ ഭാഗമായ ബുറെമിയില്‍ എത്താന്‍ കാറില്‍ ഇവിടെ നിന്നും അര മണിക്കൂര്‍ മതി. ഞാനും പോയിരുന്നു ഒന്നു രണ്ടു തവണ. സോറി യാത്ര വിവരണം എഴുതാന്‍ നിര്‍ബന്ധിക്കരുത്, എഴുതാന്‍ അറിയാഞ്ഞിട്ടല്ല, സമയമില്ല അതാ !!!!!!




ഇന്നി അദ്ദേഹം പറഞ്ഞതിലേക്ക്, " എനിക്കു നിന്നെ കണ്ടപ്പോള്‍ എന്റെ സഹോദരനായി തോന്നുന്നു, അതു കൊണ്ടാണ് ഞാന്‍ പറയുന്നത്, എങ്കിലും എനിക്കു ചോദിക്കാന്‍ നാണക്കേട്‌ തോന്നുന്നു" ഇത്രേം പറഞ്ഞപ്പോഴേ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. കൂടെ ഉണ്ടായിരുന്ന സ്ത്രീയും കരയുന്നുന്ടെന്നു തോന്നി. മുന്‍പരിചയം ഇല്ലെങ്കിലും എനിക്കു വിഷമം തോന്നി. കരയേണ്ട നിങ്ങള്‍ കാര്യം പറയു എന്നു ഞാന്‍ ആവശ്യപ്പെട്ടു. അവര്‍ റാസ് അല്‍ കൈമ എന്ന യു എ യി യുടെ അങ്ങേ അറ്റത്തുള്ള സ്ഥലത്ത് നിന്നും ഒമാനില്‍ പോയി വരുന്ന വഴിയാണ്. ഒമാനില്‍ വച്ചു ബാഗും, അതിലുണ്ടായിരുന്ന പണവും മറ്റും നഷ്ട്ടപ്പെട്ടു. കാറില്‍ പെട്രോള്‍ തീര്‍ന്നിരിക്കുന്നു. പിന്നെ അയാള്‍ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചതും, അയാള്‍ പറയുന്ന കാര്യങ്ങളിലെ ലോജിക്കിനെ കുറിച്ചു ചിന്തിക്കാന്‍ എന്റെ വിവേക ബുദ്ധിയെ അനുവദിക്കാതിരുന്നതും. "കുട്ടികള്‍ ഭക്ഷണം കഴിച്ചിട്ട് വളരെ സമയം കഴിഞ്ഞിരിക്കുന്നു, അവര്‍ വിശന്നു കരയാന്‍ തുടങ്ങിയിരിക്കുന്നു" ഇതു പറഞ്ഞപ്പോഴേക്കും അയാളും ആ സ്ത്രീയും പൊട്ടി കരഞ്ഞിരുന്നു. ഞാനും വല്ലാതെയായി. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പേഴ്സ് തുറന്നു നോക്കി. കുറച്ചി പൈസ ബാക്കിയുണ്ട്. അതു ഞാന്‍ അയാള്‍ക്ക്‌ നല്‍കി " എന്റെ കൈല്‍ ഇതേ ഉള്ളൂ, റൂം അടുത്ത തന്നെയാണ് വന്നാല്‍ ഭക്ഷണം കഴിക്കാം" എന്റെ ആ ക്ഷണം അദ്ദേഹം നിരസിച്ചു. നന്ദി പറഞ്ഞു. പിന്നെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നു പറഞ്ഞു വളരെ പെട്ടെന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അവര്‍ പോയി. എന്റെ പേരു അവരും അവരുടെ പേരു ഞാനും ചോദിച്ചില്ല.



റൂമിലെത്തി സഹ പ്രവര്‍ത്തകരോട് വിവരം പറഞ്ഞപ്പോഴാണ് അറിഞ്ഞത് ഇതു ഇവിടെ ഒരു സ്ഥിരം തട്ടിപ്പാണെന്ന് !!!!! പക്ഷേ എനിക്കങ്ങനെ വിശ്വസിക്കാന്‍ തോന്നിയില്ല. ഞാന്‍ അവരുടെ വാദഗതികളെ എതിര്‍ക്കാന്‍ നോക്കി. പിന്നെയാണ് അവര്‍ പറയുന്നതിലെ ലോജിക്കിനെ കുറിച്ചു ഞാന്‍ ആലോചിച്ചത്. അങ്ങിനെ അദ്ദേഹം പറഞ്ഞത് പോലെ ബാഗ് നഷ്ട്ടപ്പെട്ടെങ്കില്‍ പോലീസില്‍ പരാതിപ്പെടുമായിരുന്നില്ലേ ???? അല്ലെങ്കില്‍ തന്നെ സുഹൃത്തുക്കളെ ഫോണ്‍ വഴി അറിയിച്ചാല്‍ അവര്‍ സഹായിക്കുമായിരുന്നില്ലേ ???? പക്ഷേ ആ കൊച്ചു കുട്ടിയുടെ മുഖം, വളരെ നേരമായി ആ കുട്ടികള്‍ വിശന്നിരിക്കുന്നു എന്നു പൊട്ടിക്കരഞ്ഞു കൊണ്ടുള്ള അദ്ദേഹത്തിന്‍റെ പറച്ചില്‍, എനിക്കു പറയുന്നതിലെ നിജസ്ഥിതി അന്വേഷിക്കാന്‍ കഴിയുമായിരുന്നില്ലെല്ലോ.



അവര്‍ എന്നെ 'ചീറ്റ്' ചെയ്തു എന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നില്ല, അങ്ങിനെ ആണെങ്കില്‍ പോലും. ഇതു ഞാന്‍ എഴുതാന്‍ കാരണം അതൊരു ചീറ്റിങ്ങല്ല എന്നു വായിക്കുന്ന ആരെങ്കിലും അറിയിക്കുമെന്ന പ്രതീക്ഷയിലാണ്. കഠിനമായ പീഡനങ്ങള്‍ സഹിക്കുന്ന കാലത്ത് "എല്ലാ മനുഷ്യരും ഉള്ളിന്റെ ഉള്ളില്‍ നല്ലവരാണെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു സ്വന്തം ഡയറിയില്‍ എഴുതി വച്ച ഒരു പതിനാലു വയസുകാരിയെ നമ്മള്‍ അറിയും. ആന്‍ ഫ്രാങ്ക്. അതെ അങ്ങിനെ തന്നെ വിശ്വസിക്കാന്‍ ഞാനും ഇഷ്ട്ടപ്പെടുന്നു. അവര്‍ എന്നെ പറ്റിച്ചു കടന്നതായിരിക്കില്ല, അല്ലേ ?????

2010, ഫെബ്രുവരി 18, വ്യാഴാഴ്‌ച

വേദനിപ്പിക്കുന്ന 'മുറിവുകള്‍'

എഴുതണമെന്നുള്ളത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ഞാന്‍ ജീവിതത്തില്‍ കണാനാഗ്രഹിച്ചതും, പരിചയപ്പെടാന്‍ ഇഷ്ട്ടപ്പെട്ടതും എഴുത്തുകാരെയാണ്. ഓരോ നല്ല പുസ്ത്തകം വായിച്ചു കഴിയുമ്പോഴും എനിക്കും അതുപോലെ എഴുതണമെന്നു തോന്നും. പക്ഷേ, രണ്ടു വരി പോലും എഴുതാന്‍ കഴിയാതെ നിരാശനായി പേപ്പര്‍ മടക്കുമ്പോള്‍ ഞാന്‍ മനസിലാക്കും അതെനിക്കു പറ്റിയ പണിയല്ലെന്ന്. പിന്നെ ഇവിടെ എഴുതി കൂട്ടുന്ന വിവരക്കേടുകള്‍ നിര്‍ത്തിക്കുടെ, എന്തിനാ ഭാഷയെ ഇങ്ങനെ ദ്രോഹിക്കുന്നെ എന്നൊക്കെ നിങ്ങള്‍ ചോദിച്ചേക്കാം, അതൊരു നേരംപോക്ക് മാത്രം. ക്ഷമിക്കുക.

വായിച്ച പലതും എന്റെ കണ്ണു നിറച്ചിട്ടുണ്ട് എന്നു പറയുന്നതില്‍ എനിയ്ക്കു അശേഷം നാണക്കേടില്ല. ആണുങ്ങള്‍ കരയാന്‍ പാടില്ല എന്ന വിശ്വാസക്കാരനുമ്മല്ല ഞാന്‍. അങ്ങിനെ ഒന്നിനെ കുറിച്ചാണ് പറയാന്‍ പോകുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയെ അറിയാത്ത, അറിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ പേരെങ്കിലും കേള്‍ക്കാത്ത മലയാളികള്‍ അപൂര്‍വ്വമായിരിക്കും. ലൈറ്റ് & സൗണ്ട് ഷോ മലയാളിക്ക് പരിചയപ്പെടുത്തിയ, ഒരു പാടു കലാകാരന്മാര്‍ക്ക് വേദി നല്‍കിയ, സ്വന്തം ജീവിതം തന്നെ അതിനായി മാറ്റി വച്ച വലിയ മനുഷ്യന്‍. ആ കലാസപര്യ അദ്ദേഹത്തിന് നല്‍കിയ അനുഭവങ്ങള്‍, അല്ല വേദനകള്‍ തന്നെ 'മുറിവുകള്‍' എന്ന പേരില്‍ ഡി.സി ബുക്സ് പുറത്തിറക്കിയിരിക്കുന്നു. സുകുമാര്‍ അഴിക്കോട് സര്‍ അവതാരികയില്‍ പറഞ്ഞത് പോലെ " ഞാന്‍ പത്തറുപത് കൊല്ലം
പ്രസംഗിച്ചതും, വിമര്‍ശിച്ചതുമെല്ലാം നിസാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കെണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിചില്ലായിരുന്നുവെങ്കില്‍ ജീവിതത്തിലെ ശ്രേഷ്ഠമായ ഒരനുഭവം നഷ്ട്ടമായേനെ" ഇതു വെറും വാക്കല്ലെന്നു ആദ്യ അദ്ധ്യായങ്ങള്‍ വായിക്കുമ്പോള്‍ തന്നെ നമ്മുക്ക് മനസിലാകും. കണ്ണു നിറയ്ക്കാതെ, നിറയാതെ ആ അനുഭവങ്ങളില്‍ കൂടി നമ്മുക്ക് കടന്നു പോകാന്‍ കഴിയില്ല. പെര്‍ലിന്റെ ശവത്തിനോപ്പം മഴ നനയുന്നത് കൃഷ്ണമൂര്‍ത്തി സാറല്ല നമ്മള്‍ തന്നെയാണെന്ന് നാം അറിയുന്നു. മൂന്നു നേരം ഭക്ഷണമാണ് ഏറ്റവും വലിയ സ്വപ്നമെന്നു ആദ്യ മലയാള സിനിമയിലെ നായിക പറയുമ്പോള്‍ മുറിപ്പെടുന്നത് നമ്മുടെ ഹൃദയം തന്നെയാണ്. പയ്യന്നൂരിലെ വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി കണ്ണു നിറയിച്ചു കടന്നു പോയത് നമ്മുടെ മുന്നില്‍ കൂടി തന്നയല്ലേ ? മകന്റെ ജോലി ശരിയാക്കി തരണം സര്‍ എന്നു പഴയ ഗുരുനാഥന്‍ ശിഷ്യനോട് അപേക്ഷിക്കുമ്പോള്‍ പൊള്ളുന്നത് വായനക്കാരന്റെ ഹൃദയം തന്നെയാണ്. "ഒരു ചെറു പൂവില്‍ ഒതുങ്ങും അതിന്‍ ചിരി കടലിലും കൊള്ളില്ലതിന്റെ കണ്ണീര്‍" സുഗുതകുമാരി ടീച്ചര്‍ അവതാരികയില്‍ കുറിച്ച് വച്ചതു ഒരു വലിയ സത്യം.

ഞാനൊരിക്കലും ഒരു നല്ല വായനക്കാരനല്ല. വായിച്ചതും കുറവ്. പക്ഷേ, ആദ്യ വായനയില്‍ നല്ലതെന്ന് തോന്നുന്നത് ഒറ്റയിരിപ്പിനു തീര്‍ക്കാന്‍ എനിക്കിഷ്ട്ടം. പക്ഷേ 'മുറിവുകള്‍' അതു അസാധ്യമാക്കുന്നു. ഓരോ അധ്യായത്തിന്റെയും ഒടുക്കം കണ്ണീര്‍ മൂടി കാഴ്ച മറയുമ്പോള്‍ തുടര്‍ന്നു വായിക്കുന്നതെങ്ങനെ ? തങ്കമ്മയും, സ്റ്റെഫിയും, ശ്രീലങ്കന്‍ വീട്ടു ജോലിക്കാരുമൊക്കെ
കണ്ണിനു മുന്നില്‍ നിറയുമ്പോള്‍ ഹൃദയം പണി മുടക്കിയേക്കാം. സൂക്ഷിക്കുക !!!!

ക്ഷമിക്കണം. നല്ല മലയാളം പോലുമില്ലാത്ത ഞാന്‍ മലയാളത്തിലെ ഏറ്റവും നല്ല ഓര്‍മ്മക്കുറിപ്പുകളെ കുറിച്ചു (അല്ല വേദന കുറിപ്പുകളെ കുറിച്ചു) എഴുതിയതിനു. ഞാന്‍ ഉദ്ദേശിച്ചത് ഇത്രമാത്രം, ആരെങ്കിലും 'മുറിവുകള്‍' പ്രസിദ്ധീകരിച്ചത് അറിയാതെ പോയെങ്കില്‍ അവരെ ഓര്‍മ്മപ്പെടുത്തുക മാത്രം. വെറുതെ എന്തെങ്കിലും എഴുതാന്‍ വേണ്ടി എഴുതിയതല്ലിത്. സത്യം. അതു നിങ്ങള്‍ക്കു 'മുറിവുകള്‍' വായിച്ചു കഴിയുമ്പോള്‍ മനസിലാകും. നാല് പതിറ്റാണ്ടിലേറെ നടത്തിയ കലാ തപസ്യയുടെ പേരിലായിരിക്കില്ല ഒരു പക്ഷേ ഇന്നി സൂര്യാ കൃഷ്ണമൂര്‍ത്തി സാര്‍ അറിയപ്പെടുക. 'മുറിവുകള്‍' എന്ന ഈ ഓര്‍മ്മക്കുറിപ്പുകളുടെ പേരിലാകാം. വായന വികാരവും, വിശ്വാസവുമായ എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതു വായിക്കാതെ പോയാല്‍ നിങ്ങള്‍ മലയാള ഭാഷയിലെ ഏറ്റവും നല്ല അനുഭവക്കുറിപ്പുകള്‍ ആകും വായിക്കാതെ പോകുന്നത്, അനുഭവിക്കാതെ പോകുന്നത്.

കുന്നിക്കുരു തൊണ്ടയില്‍ കുരിങ്ങി മരിച്ചുപോയ മകനു പകരമായി ജനിച്ച പെണ്‍കുട്ടി വളര്‍ന്നപ്പോള്‍, വിവാഹപ്രായമെത്തിയപ്പോള്‍, സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാതെ ആ മകളും കുന്നിക്കുരു തൊണ്ടയില്‍ കുരുങ്ങി മരിച്ചിരുന്നെങ്കിലെന്നു ചിന്തിച്ചു പോകുന്ന ആ അമ്മയുടെ വേദന ഇന്നി എന്നാണു നമ്മള്‍ മനസിലാക്കുക ?

2010, ഫെബ്രുവരി 10, ബുധനാഴ്‌ച

പേരെന്താ ? പേരയ്ക്കാ, സോറി 'ബൂലോകം'

ബ്ലെടിമേരി !!!!!! അയ്യോ തെറ്റിദ്ധരിക്കല്ലേ.........സുമുഖനും, സുന്ദരനും, സത്സ്വഭാവിയും സര്‍വോപരി ഒരു വലിയ സംഭവുമായ ഞാന്‍ (എന്റെ ഒരു കാര്യം, സമ്മതിക്കണം) ഏതോ മേരിപ്പെണ്ണിനെ തെറി വിളിക്കുകയാനെന്നു കരുതരുത്. ഇതൊരു ബ്ലോഗറുടെ പേരാണ് !!!! വിലാസിനി, ഉറൂബ്, നന്ദനാര്‍...അങിനെ കാല്‍പ്പനികമായ തൂലികാനാമങ്ങള്‍ വിരാചിച്ച അച്ചടി സാഹിത്യത്തില്‍ നിന്നു ഓണ്‍ലൈന്‍ സാഹിത്യം ആയപ്പോഴുണ്ടായ മാറ്റം. വിവരങ്ങളുടെ, വിവരക്കേടുകളുടെ, തറകളുടെ, തെറികളുടെ, കുന്നായ്മ്മകളുടെ, കുസൃതികളുടെ അങിനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഒരു പാടു കാര്യങ്ങളുടെ ലോകം. ഇഹലോകം പോലെ ഒരു 'ബൂലോകം'. അവിടെ ലുട്ടാപ്പിയും, ഡിങ്കനെയും പോലെ വിചിത്ര നാമധാരികളായ ബ്ലോഗേഴ്സ്.നാട്ടപ്പിരാന്തുകള്‍,പോങ്ങുമൂടന്‍, തോന്നിവാസി, നിരക്ഷരന്‍,വിശാലമനസ്ക്കന്‍, വൈകുന്നേരമാണ്.... പേരില്‍ മാത്രമല്ല എഴുത്തിലും കുസൃതികളുടെ കയ്യൊപ്പ് ചാര്‍ത്തിയവര്‍. എന്റെ അത്രേം വരില്ലെങ്കിലും പ്രതിഭാശാലികള്‍. തെക്കുവും (അതു ഞാന്‍ തന്നെ, എന്നെ അങ്ങ് പൊന്നാടയണിയിക്കണം), ബഷീറും (അതേന്ന്, നമ്മുടെ വൈക്കത്തുകാരന്‍ മുഹമ്മദ്‌ ബഷീര്‍ തന്നെ പഹയാ), വി.കെ.എന്നും (സംശയിക്കണ്ടാ നമ്മുടെ പയ്യന്‍സ് തന്നെ) വിരാചിക്കുന്ന സാമ്രാജ്യത്തിലെ പിന്‍മുറക്കാര്‍. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരങ്ങളുടെ പേരു മാറ്റി ഇന്നവര്‍ അറിയപ്പെടുന്ന പ്രശസ്ത്തമായ പേരുകള്‍ അവര്‍ക്ക് നല്‍കിയ തിക്കുറിശി പര ലോകത്തില്‍ 'ബൂലോകം' വായിക്കാന്‍ കഴിയുന്നെങ്കില്‍ ഈ വിചിത്ര പേരുകള്‍ കണ്ടു നമിച്ചു പോയേനെ.

തെങ്ങുംമൂട്,പ്ലാവിന്‍മൂട്, ഒലക്കേടമൂട് ഇതിലൊന്നും പെടാത്ത ഒരു മൂടിതാ 'പോങ്ങുമൂടന്‍'. ജനിച്ചപ്പോള്‍ 4 കിലോ 100 ഗ്രാം മാത്രമായിരുന്നെങ്കിലും ഇന്നു 100 കിലോ എത്തീട്ടും,പടിഞ്ഞാറ്റില്‍കരയില്‍ ആദ്യമായി 'ജീന്‍സ്‌' ധരിച്ച പരിഷ്കാരിയും ലവലേശം അഹങ്കരിക്കാത്ത പോങ്ങേട്ടന്റെ സോറി കയ്യിലിരിപ്പു കൊണ്ടു 'പൊങ്ങാ' എന്നു വിളിക്കപ്പെടുന്ന ഹരിയെട്ടന്റെ പ്രശസ്തമായ ബൂലോകമാണത്‌. പേരില്‍ മാത്രമല്ല, എഴുത്തിലും പതിരില്ലെന്നു കമന്റ്‌ കോളത്തില്‍ നിറയുന്ന നൂറുകണക്കിന് അഭിപ്രായങ്ങള്‍ തെളിയിക്കുന്നു.

'നട്ടപ്പിരാന്തുകള്‍', ആര്‍ക്കാടാ പ്രാന്ത് എന്നു ചോദിച്ചു എന്നെ തല്ലാന്‍ വരുന്നതിനു മുന്നേ പറയാം,'made in malabar' എന്നറിയപ്പെടുന്ന മാലാഖയുടെ വിശുദ്ധിയും, മാടപ്രാവിന്റെ ഹൃദയവുമുള്ള -അതു ഞാന്‍ പറയുന്നതോ, നാട്ടുകാര്‍ പറയുന്നതോ അല്ല അങ്ങേര്‍ സ്വയം അവകാശപ്പെടുന്നതാ, എല്ലാ മനുഷ്യര്‍ക്കും കാണില്ലേ ഓരോ ആഗ്രഹങ്ങള്‍- സജു ജോണ്‍ എന്ന മൊട്ട തലയന്റെ ലോകം. ബ്ലോഗ്‌ വായിച്ചാല്‍ മനസിലാകും 'ഷോക്ക്' കൊടുക്കാന്‍ വേണ്ടി തന്നയാണ് കുതിരവട്ടത് വച്ചു സാജുവേട്ടനെ മൊട്ട അടിച്ചതെന്ന്. ചെയുന്ന എല്ലാ കാര്യത്തിനോടും എന്ന പോലെ ബ്ലോഗ്‌ നാമത്തിനോടും ജീവിതംകൊണ്ട് നീതി പുലര്‍ത്തുന്ന മനുഷ്യന്‍.

'നിരക്ഷരന്‍' 1991 ല്‍ സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്നു ആരാണ്ടൊക്കെ പറയുന്ന മലയാള ഭാഷയില്‍ ഇതാരടെ ഇവന്‍ എന്നു ചോദിക്കരുത്. മനോജ്‌ രവീന്ദ്രന്‍ എന്ന എഞ്ചിനീയറിംഗ് ബിരുദധാരിയുടെ വിശാലമായ ബൂലോകം. 'എഞ്ചിനീയറിംഗ് പഠിച്ച വിഡ്ഢി' എന്ന ഇന്നച്ചന്‍ സ്റ്റൈല്‍ വിളി മാറ്റി സഹപ്രവര്‍ത്തകര്‍ ‘ബ്ലോഗിങ്ങ് എഞ്ചിനീയര്‍ ‘ എന്നു വിളിക്കാന്‍ തുടങ്ങിയത് ബൂലോകത്തിലെ സാക്ഷരത കൊണ്ടു തന്നയാണ്. ബ്ലോഗിലെ സന്തോഷ്‌ ജോര്‍ജ് കുളങ്ങര.

വിശാലമനസ്ക്കന്‍, കപ്പക്കാരന്‍, മൂശാട്ട, വാല്‍മാക്രി......അങിനെ പേരില്‍ തന്നെ വിചിത്രമായ എത്രയോ 'ബൂലോകങ്ങള്‍'. എനിക്കറിയുന്നത്, ഞാന്‍ വായിക്കാറുള്ളത് മാത്രമാണ് ഇവിടെ പറഞ്ഞത്. ഇന്നിയും കാണാത്ത, അറിയാത്ത എന്തൊക്കെ കാണും ഈ ബൂലോകത്തില്‍, സമുദ്രത്തിലെ അത്ഭുദങ്ങള്‍ പോലെ. പേരില്‍ മാത്രമല്ല എഴുത്തിലും, വരയിലും, മനസ്സിന്റെ നന്മയിലും കാബുള്ളവര്‍, വിശ്വസിക്കുന്നവര്‍, പ്രതിഭകള്‍. എല്ലാത്തിനും ഉപരിയായി സഹൃദം എന്ന മൂന്നക്ഷരത്തിനു തിളക്കം കൂട്ടുന്നവര്‍. 'ഓണ്‍ലൈനായ' തലമുറ വായനയില്‍ നിന്നു, എഴുത്തില്‍ നിന്നു അകലുന്നു എന്നു മോങ്ങുന്നവര്‍ക്കുള്ള മറുപടിയാണ് ഈ 'ബൂലോകം'. വായനയും, എഴുത്തും തളരുകയല്ല, തളിര്‍ക്കുകയാണ്‌.

അയ്യോ, ഒരു കാര്യം മറന്നു ! നമ്മുടെ ഡിഫി (DYFI) അണ്ണന്മാരോട് ഓര്‍ക്കുട്ടില്‍ പൈങ്കിളി ആകാതെ ബ്ലോഗില്‍ 'ബുജി' ആകാന്‍ നേതാക്കളുടെ വിപ്ലവാഹ്വാനം......'ബൂലോകത്തില്‍' എന്തൊക്കെ ഇന്നി കാണേണ്ടി വരും....എന്തരോ, എന്തോ...സക്കറിയയെ ഓര്‍ത്തുപോകുന്നു..........നമ്മളൊന്നും പറയുന്നില്ലേ.....

2010, ഫെബ്രുവരി 3, ബുധനാഴ്‌ച

സര്‍ക്കാര്‍ ചെണ്ട മാനേജുമെന്‍റ് മാരാര്‍.....

കുഞ്ഞിരാമന്‍ സാറിനു പകരം ചിത്രംവര പഠിപ്പിക്കാന്‍ കവിത ടീച്ചര്‍ വന്ന കാലത്താണ് ഞാനാദ്യമായി അധ്യാപന നിയമനത്തിലെ 'കോഴകഥ' കേള്‍ക്കുന്നത്. വള്ളിനിക്കറും ഇട്ടുനടന്ന അന്നത്തെ ഏഴാം ക്ലാസുകാരനു അതിലെ ധാര്‍മിക പ്രശ്നങ്ങള്‍ മനസിലായില്ല. വെള്ള ഖദര്‍ മുണ്ടും, തൂവെള്ള ഷര്‍ട്ടും,നരച്ച മുടികളും ഉള്ള, കുട്ടികളെ തല്ലാത്ത കുഞ്ഞിരാമന്‍ സര്‍ കഥകളിലെ 'മാഷ്‌' കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിച്ചിരുന്നു. അധ്യാപകരെല്ലാം ആ കാലത്ത് ഞങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത് ഇരട്ടപ്പേരുകളില്‍ ആയിരുന്നു. ചിലരുടെ യഥാര്‍ത്ഥ പേരുപോലും അറിയില്ലായിരുന്നു, എതോക്കയോ കുസൃതിക്കാര്‍ നല്‍കിയ തൂലികാനാമങ്ങളില്‍ മാത്രം അവര്‍ അറിയപ്പെട്ടു. കുട്ടികളോട് ഒരിക്കലും ചിരിക്കാത്ത, പെട്ടെന്ന് ദേഷ്യപ്പെടുന്ന സുന്ദരിയായ പ്രസന്ന കുമാരി ടീച്ചറെ 'താടക' എന്നു ആദ്യം വിളിച്ചതാരായിരിക്കും. ചെറിയ തെറ്റിനു പോലും തിരിച്ചു നിര്‍ത്തി ചന്തിക്കു ചൂരല്‍ പ്രയോഗം നടത്തിയിരുന്ന (എനിക്കും കിട്ടി ഒരു തവണ, ഓര്‍ക്കുമ്പോള്‍ അവിടെ ഇപ്പോഴും ഒരു തരിപ്പ്) തടിയനും, കഷണ്ടിയുമായ രാജേന്ദ്രന്‍ സാറിനു 'ഓടെ കേശവന്‍'
എന്നായിരുന്നു പ്രശസ്ത്തമായ ഇരട്ടപേര്‍. നടപ്പിലും, സംസാരത്തിലും അല്‍പ്പം വട്ടുണ്ടെന്ന് തോന്നിയ തിലകരാജന്‍ സാര്‍ 'പൊട്ടന്‍', സുരേഷ് ഗോപിയെ പോലെ ശരീരമുള്ള സാറിനു 'ബോഡി', സുന്ദരിയായി ഒരുങ്ങി വരുന്ന ടീച്ചറിന് 'കുശ്ബു', അങിനെ അങിനെ ഒരുപാട് പേരുകള്‍. പക്ഷെ കുഞ്ഞിരാമന്‍ സാറിനെ മാത്രം ഞങള്‍ മാഷെന്ന് മാത്രം വിളിച്ചു. വരയുടെ അസുഖം (വരയുടെ മാത്രമല്ല വിരയുടെ അസുഖവും എനിക്കാകാലത്ത് ഉണ്ടായിരുന്നു) അല്‍പ്പസൊല്‍പ്പം ഉണ്ടായിരുന്നത് കൊണ്ട് മാഷിന്റെ ക്ലാസ്സുകളില്‍ എനിക്കു പ്രത്വേക പരിഗണന കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാഷിനു പകരം വരുന്ന അധ്യാപകനെ ഞാന്‍ കാത്തിരുന്നു. കുഞ്ഞിരാമന്‍ മാഷിനു പകരം കവിത ടീച്ചര്‍ വന്നത് മൂന്നര ലക്ഷം കോഴ കൊടുത്താനെന്നു ഞാനറിഞ്ഞത് മുതിര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന 'സമര' ചെട്ടന്മാരില്‍ നിന്നായിരുന്നു.സ്കൂളിലെ നേതാക്കളായ, ഈണത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, പഠിപ്പു മുടക്കി സമരം ചെയുന്ന ജോണ്‍ ബ്രിട്ടോയും, യേശുദാസനും, മുരളീധരനുമൊക്കെ മോഹന്‍ലാലിനും,മമ്മൂട്ടിക്കുമോപ്പം അന്നെന്റെ ആരാധനാ പാത്രങ്ങലായിരുന്നു. 96-ലെ ഏഴാം ക്ലാസുകാരന് ക്ലാസ്സിലെ കൂട്ടുകാരെക്കാള്‍ സഹവാസം ഇവരുമായിട്ടായിരുന്നു -'പിള്ളമാര്‍ പള്ളികുടത്തില്‍ പഠിച്ചാല്‍ മതി സമരം ചെയേണ്ട' എന്നു കോടതി പറഞ്ഞത് പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ്'-. അവര്‍ ചര്‍ച്ച ചെയുന്ന വിമോചന, വിപ്ലവ പ്രത്യാശാസ്ത്ത്രങ്ങള്‍ ഒന്നുമെനിക്ക് മനസ്സിലായില്ലെങ്കിലും (ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം അവയില്‍ ഏറ്റവും തീവ്രമായ ഒന്നിന്റെ സഹയാത്രികനായിരുന്നപ്പോഴും അതെനിക്ക് മനസ്സിലായില്ല),അവര്‍ അന്നു പറഞ്ഞ മൂന്നര ലക്ഷത്തിന്റെ കോഴ കഥ എന്നെ അത്ഭുദപ്പെടുത്തി. ഞാന്‍ പഠിച്ചിരുന്ന സ്കൂളിലെ അധ്യാപകരെല്ലാം കോഴ കൊടുത്താണ് മാഷുമാരായതെന്ന സത്യം അന്നാദ്യമായി ഞാന്‍ കേള്‍ക്കുകയായിരുന്നു. തുണിത്തരങ്ങളില്‍ കാണുന്ന വരകളും കുറികളും (ഡിസൈന്‍) മാത്രം വരയ്ക്കുന്ന കവിത ടീച്ചറെ എനിക്കെന്തു കൊണ്ടോ ഇഷ്ട്ടമായില്ല. അതോടെ എന്റെ വരയും ഏകദേശം നിന്നു. പക്ഷേ, ആരാധിച്ചിരുന്ന പല അധ്യാപകരും 'കോഴ' കൊടുത്താണ് ക്ലാസ് റൂമുകളില്‍ എത്തിയതെന്നത് എനിക്കും,സുഹൃത്തുക്കള്‍ക്കും ഒരു സമസ്യയായി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ബിരുദവും, ബിരുദാനന്തര ബിരുദവും, അധ്യാപന ഡിഗ്രിയും ഒന്നാം ക്ലാസ്സില്‍ കരസ്ഥമാക്കിയ എന്റെ കൂട്ടുകാരി (അന്യരാണ് നാം) കൊടുക്കാന്‍ ലക്ഷങ്ങളുടെ കിലുക്കമില്ലാഞ്ഞത് കൊണ്ട് ജോലി കിട്ടാഞ്ഞ കഥ കണ്ണീരോടെ പറയുമ്പോള്‍ മൂന്നര ലക്ഷം എന്നത് ഏഴു ലക്ഷത്തിലേക്ക് വളര്‍ന്നിരുന്നു. 96-ല്‍ നിന്നു 2005- ല്‍ എത്തിയപ്പോള്‍ കോഴ കണക്കിന്റെ ഗ്രാഫ് വളര്‍ന്നത് ‌ രണ്ടു മടങ്ങ്‌. എന്റെ തൊട്ടയല്ഗ്രാമത്തില്‍ തന്നെയുള്ള ഹൈസ്കൂള്‍ മാനേജ്‌മന്റ്‌ എന്റെ പഴയ കൂട്ടുകാരിയോടും, അഭിമുഖ (അത് വെറുമൊരു പേരല്ലേ, ലേലമല്ലേ ശരിക്കും) 'പരീക്ഷണത്തിന്' കൂട്ടുപോയ അവളുടെ അമ്മയോടും നിയമനത്തിനാവശ്യപ്പെട്ടത് എട്ടുലക്ഷം. പിന്നെ വഴിയോര വാണിഭക്കാരന്‍ ഇളവു പ്രഖ്യാപിക്കുന്നത്പോലെ അവര്‍ പറഞ്ഞത്രേ " അഭിമുഖ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കുട്ടിക്കായത്കൊണ്ട് ഞങള്‍ ഒരു ലക്ഷം കുറച്ചു തരാം, ഏഴു തന്നാല്‍മതി (ഏഴുലക്ഷം, എന്തൊരു മഹാമനസ്ക്കത !!!!!! നമിച്ചു മാഷെ)".രണ്ടു പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ തന്നെ അന്നു ബുദ്ധിമുട്ടിയിരുന്ന , ബാങ്ക് വായ്പ്പയെടുത് മകളെ ബി.എഡിന് വിട്ട ആ അമ്മ ലക്ഷങ്ങളുടെ കണക്കു കേട്ടു ഞെട്ടി പോയി. അവളെക്കാള്‍ മാര്‍ക്ക് കുറവുള്ള മറ്റൊരു പെണ്‍കുട്ടി 'ലക്ഷങ്ങളുടെ' കിലുക്കത്തില്‍ നിയമനം നേടി അധ്യാപികയായി !!!!!!!!!!!അന്നു, സ്വയം തന്നെ ഉത്തരമില്ലാത്ത ഒരു ചോദ്യമായി എല്ലാത്തിനോടും കലഹിച്ചു നടന്ന ഞാന്‍ എന്നെ മോഹിപ്പിച്ച ആ കണ്ണുകളില്‍ നിന്നു വീണ കണ്ണീരിനു മുന്നില്‍ ആശ്വസിപ്പിക്കാന്‍ പോലുമാകാതെ നിന്നു. പ്രീയപ്പെട്ട പെണ്‍കുട്ടി ഇതു നിന്റെ മാത്രം പ്രശ്നമല്ലെന്ന് ഞാനവളോടു പറഞ്ഞില്ല.

ശക്തമായ വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ ഉണ്ടെന്നുപറയപ്പെടുന്ന, അവകാശ സമരങ്ങളിലൂടെ വളര്‍ന്നു വന്നെന്നു ഊറ്റം കൊള്ളുന്ന ഒരു തലമുറയുള്ള, നാഴികക്ക് നാല്‍പ്പതുവട്ടം 'കേരള മോഡല്‍' എന്നു പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു നാട്ടിലാണ് ഏറ്റവും മഹത്തരമെന്നു വിശേഷിപ്പിക്കപ്പെടുന്ന അധ്യാപനം വഴി വഴിവാണിഭക്കാരനെ നാണിപ്പിക്കുന്ന രീതിയില്‍ കുറച്ചു മാനജെമെന്റുകള്‍ ചേര്‍ന്നു വില്‍ക്കുന്നത് !!!!!! AIDED സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍. ആനുകൂല്യങ്ങള്‍ കൊടുക്കുന്നത് സര്‍ക്കാര്‍. പക്ഷേ ലക്ഷങ്ങള്‍ വിലപേശി നിയമനം നടത്തുന്നത് മാനേജ്മെന്റ് !!!!!!! വിചിത്രം.........കാശു വാങ്ങുന്ന കാര്യത്തില്‍ ഇവിടെ എന്‍.എസ്സ്.എസ്സ് എന്നോ, ക്രൈസ്തവ സഭയെന്നോ, എസ്സ്.എന്‍.ഡി.പി എന്നോ യാതൊരു വിവേചനവുമില്ല. സംവരണ കാര്യത്തില്‍ കടിച്ചു കീറാന്‍ നടക്കുന്നവര്‍ 'കോഴ' കാര്യത്തില്‍ ഒരേ യൂണിയന്‍. സ്വന്തം സ്ഥാപനങ്ങളിലെ നിയമനക്കാര്യത്തില്‍ സംവരണവും വേണ്ടാ, സമുദായ സ്നേഹവും വേണ്ടാ, ഉദ്യോഗാര്‍ത്തിയുടെ പോക്കറ്റിന്റെ കനം മാത്രം മതി. ശമ്പളം കൊടുക്കുന്ന സര്‍ക്കാരിന് AIDED സ്കൂളുകളിലെ നിയമനകാര്യത്തില്‍ 'പൂച്ചക്കെന്തു പൊന്നുരുക്കുന്നിടത്ത് കാര്യം' എന്ന പഴ മൊഴിക്ക് തുല്യമായ റോള്‍. ഊഴംവച്ചു കേരളം ഭരിക്കുന്ന ഇരു മുന്നണികള്‍ക്കും സമുദായ നേതാക്കന്മാരെ കാണുമ്പോഴേ ഉടുമുണ്ട് നനയും !!!!! ജനകീയ സമരങ്ങളില്‍ കൂടി മലയാളിയുടെ പ്രതീക്ഷയായി ഉയര്‍ന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ സാമുദായിക നേതാക്കള്‍ക്കുമുന്നില്‍ വലതു പക്ഷത്തേക്കാള്‍ വിധേയത്വം. വിമോചന സമരത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അവരെ വേട്ടയാടുന്നു, പേടിപ്പെടുത്തുന്നു. പിന്നെങ്ങനെ അവര്‍ നിയമനം നടത്താനുള്ള മാനേജുമെന്റുകളുടെ ഒരിക്കലും നീതികരിക്കാന്‍ കഴിയാത്ത അധികാരത്തിനു മൂക്കുകയര്‍ ഇടുക ?

നമ്മുടെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയ ധീരമായ സമരങ്ങളുടെ ഭലമാണ് ഇന്നു നമ്മള്‍ കൊണ്ടാടുന്ന അവകാശങ്ങള്‍ പലതും.എന്നിട്ടും അവര്‍ക്ക് പോലുമെന്തേ 'സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുവെങ്കില്‍ നിയമനവും സര്‍ക്കാര്‍ (പി.എസ്സ്.സി) തന്നെ നടത്തണം' എന്നു പറയാന്‍ തന്റേടം ഇല്ലാതെ പോകുന്നത്. എണ്ണി കൊടുക്കാന്‍ ലക്ഷങ്ങള്‍ ഇല്ലാതെ പോയത് കൊണ്ട് തന്നെക്കാള്‍ യോഗ്യത കുറഞ്ഞവര്‍ അധ്യാപകരായി നിയമനം നേടുന്നത് നിറ കണ്ണുകളോടെ നിസഹായരായി നോക്കി നില്‍ക്കേണ്ടി വരുന്ന ഒരു പാടു ഉദ്യോഗാര്‍ത്തികളുടെ, മുണ്ട് മുറുക്കി ഉടുത്തും മക്കളെ പഠിപ്പിക്കാന്‍ വിട്ട അച്ഛനമ്മമാരുടെ സ്കൂള്‍ മാനേജുമെന്റ് ആവശ്യപ്പെടുന്ന ലക്ഷങ്ങളുടെ കണക്കിനു മുന്നില്‍ പകച്ചു പോകുന്ന ദൈന്യമായ മുഖം എന്തേ നമ്മള്‍ കാണാതെ പോകുന്നു ? സ്കൂള്‍ നടത്തിപ്പിന്റെ പേരില്‍, നിയമനത്തിന്റെ പേരില്‍ AIDED മാനേജുമെന്റുകള്‍ നടത്തുന്ന തരംതാണ കച്ചവടത്തിനെ നിവര്‍ന്നു നിന്ന് ചോദ്യം ചെയ്യാന്‍ ഇന്നി എന്നാണു നമ്മുടെ വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങള്‍‍ക്കു കഴിയുക ?
എണ്പതുകളുടെ അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കൈക്കൂലിക്കാരനായ ഡോക്റ്ററെ ചെരുപ്പുമാലഅണിയിച്ചു പ്രതീകാത്മക വിചാരണ ചെയ്ത ജനകീയ സാംസ്ക്കാരികവേദി സുഹൃത്തുക്കള്‍ കാണിച്ച തന്റേടം പോലും അതിനേക്കാള്‍ ആയിരം മടങ്ങു അംഗ ബലമുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍‍ക്കു ഇല്ലാതെ പോകുന്നു ? നല്ല ചികിത്സയും, നല്ല വിദ്യാഭ്യാസവും, മെച്ചപ്പെട്ട ജോലിയിടങ്ങളും പണത്തിന്റെ ധാരാളിത്തമുള്ളവര്‍ക്ക് മാത്രമായി ചുരുങ്ങി പോകുന്നത് ഒരു പുരോഗമന സമൂഹത്തിനു ലജ്ജാകരമെന്നല്ല, ദുരന്തം തന്നയാണ്.

ഇതെന്നെ എഴുതാന്‍ പ്രേരിപ്പിച്ചത് രണ്ടു ദിവസം മുന്പ് അധ്യാപകനായി ജോലി ഉറപ്പായ സന്തോഷം പങ്കിടാന്‍ ‍ നാട്ടില്‍ നിന്നു ഫോണ്‍ ചെയ്ത പണ്ട് കോളേജില്‍ ഒപ്പമുണ്ടായിരുന്ന ചങ്ങാതി പറഞ്ഞ പുതിയ കണക്കാണ്, അടുത്ത അദ്ധ്യാന വര്‍ഷത്തിലേക്ക് നിയമനം ഉറപ്പാക്കാന്‍ അവന്‍ മനജുമെന്റിനു നല്‍കിയത് ഒന്‍പതു ലക്ഷം......96 ല്‍ മൂന്നര ലക്ഷം, 2005 ല്‍ ഏഴു ലക്ഷം, 2010 ല്‍ ഒന്‍പതു ലക്ഷം....ആരാ മാഷേ പറഞ്ഞെ കേരളത്തില്‍ വികസനം ഇല്ലാന്നു ????

2010, ജനുവരി 21, വ്യാഴാഴ്‌ച

ഒരു യാത്രാ മൊഴിയുടെ ഓര്‍മ്മയ്ക്ക്‌......

"അവളുടെ കണ്ണുകളില്‍ എന്റെ സ്വപ്നങ്ങളുടെ പകര്‍ന്നാട്ടം
വാക്കുകളില്‍ ഹൃദയ സംഗീതം
ആദ്യ ചുംബനം യാത്രാമൊഴിയില്‍ കുതിര്‍ന്നു പോയ കൌതുകം
കരുതിവച്ച പാഥേയത്തില്‍ കണ്ണീരിന്റെ വര്‍ണ്ണകാഴ്ച.
ഇന്നി കാണില്ലെന്നു ആദ്യം പറഞ്ഞതാരായിരുന്നു ?
വര്‍ഷങ്ങളുടെ അകലം, സന്ധ്യ, കുപ്പി വളകളുടെ സംഗീതം
ഇല്ല ഇന്നി തിരികെ നടക്കാന്‍ വഴികള്‍ എന്നോ
മറന്നു പോയിരിക്കുന്നു "

2010, ജനുവരി 14, വ്യാഴാഴ്‌ച

നാടകം

ക്രൂശിക്കാന്‍ ഒരു ക്രിസ്ത്തു ഇല്ലെങ്കില്‍
നാടകത്തിനെന്തു രസം !!!!!!!
യൂദാസിനു ഏറ്റവും നല്ല ചിരിക്കുള്ള സമ്മാനം
നടിയ്ക്കാന്‍ അറിയാത്തവന് കുരിശുമരണം നല്ലത്.
കല്ലെറിയുന്നതാണ് മാന്യതയുടെ അളവുകോല്‍
എന്റെ സഞ്ചിയില്‍ കല്ലുകള്‍ നിറഞ്ഞു കവിയുന്നു,
എറിയാന്‍ വച്ചതല്ല, എറിഞ്ഞു കിട്ടിയത്.
കണ്ണീരിനു മഴയാണ് നല്ല കൂട്ടുകാരനെങ്കില്‍
വേഴാംബലിനോടാണ് എന്റെ ഇഷ്ടം.

2010, ജനുവരി 9, ശനിയാഴ്‌ച

'ജ്യോതി ബസുവും കുറെ ക്യാമറാ കണ്ണുകളും'


രണ്ടു പതിറ്റാണ്ടിലേറെ (June 21, 1977 to November 6, 2000) ബംഗാളിന്റെ മുഖ്യമന്ത്രി, ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ്, പാര്‍ട്ടിയുടെ 'ചരിത്ത്രപരമായ മണ്ടത്തരം' ഇല്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആകേണ്ടിയിരുന്ന ആദ്യ കമ്മ്യൂണിസ്റ്റ്‌, അങ്ങിനെ വിശേഷണങ്ങള്‍ ഒരുപാടാണ്‌ ജ്യോതി ബസുവിന്. ഇരുപത്തിനാലു വര്‍ഷം മുഖ്യമന്ത്രി ആയിരിക്കുക എന്നത് വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യത ഇല്ലാത്ത ഒരത്ഭുതമായിരിക്കാം.കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയുടെ അതീവ തീവ്ര പരിചരണ വിഭാഗത്തില്‍ (ICCU) മരണത്തോട് പോരാടുന്ന ബസുവിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ ജനതയ്ക്ക് താല്പ്പര്യമുള്ളത് തന്നെയാണ്. നമ്മുടെ ദേശീയ മാധ്യമങ്ങള്‍ അതു 'മത്സര' ബുദ്ധിയോടെ ജനങ്ങളിലെത്തിക്കുകയും ചെയുന്നു. ആ മത്സര ബുദ്ധി മാധ്യമ മര്യാദയുടെ, മനുഷ്യത്ത്വത്തിന്റെ എല്ലാ അതിര്‍വരമ്പുകളും കടന്നു പോകുന്നില്ലേ എന്നൊരു സംശയം. സംശയമല്ല, യാഥാര്‍ത്ത്യം. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അബോധാവസ്ത്തയില്‍ മയങ്ങുന്ന ബസു, തുടരെ മിന്നുന്ന നൂറുകണക്കിന് ക്യാമറാ ഫ്ലാഷുകള്‍, വീഡിയോ ക്യാമറകള്‍, അദ്ദേഹത്തിന്റെ കിടക്കയ്ക്ക് ചുറ്റും കൂടി നില്‍ക്കുന്ന ആശുപത്ത്രി ജീവനക്കാരും സന്ദര്‍ശകരും, അങിനെ ഒരു പിടി ദൃശ്യങ്ങള്‍ ഒരു ന്യൂസ്‌ ചാന്നാല്‍ ലൈവ് ആയി കാണിച്ചു കൊണ്ടിരുന്നു. ഇതെന്തു മാധ്യമ ധര്‍മ്മമാണ്. അതവിടെ നില്‍ക്കട്ടെ, 96-ആം വയസിലേക്ക് കടക്കുന്ന അദ്ദേഹം അല്‍പ്പം മനുഷ്യത്ത്വം എങ്കിലും അര്‍ഹിക്കുന്നില്ലേ ? നമ്മുടെ അച്ഛനോ, പ്രീയപ്പെട്ടവരോ ഇങനെ ഒരവസ്ഥയിലെങ്കില്‍ നമ്മുടെ മാനസികനില ഒന്നാലോചിച്ചു നോക്കു ? 'aging is a sin' എന്ന മന്ത്രമുരുവിടുന്ന, പ്രായമായ കാരണവന്മാര്‍ക്ക് തെരുവിലേക്കോ, വൃദ്ദ സദനത്തിലേക്കോ വഴി കാട്ടുന്ന പുതു തലമുറയെ കുറിച്ചല്ല (അവര്‍ ന്യുന പക്ഷമാണെന്നു വിശ്വസിക്കാനാണു എനിക്കിഷ്ട്ടം), 'ഞാന്‍' എന്ന അഹംഭാവം തന്നെ അച്ഛനമ്മമാരുടെ ദാനമെന്നു വിശ്വസിക്കുന്ന ഒരു നല്ല തലമുറയെ കുറിച്ചാണ് പറഞ്ഞത്.

രോഗ വിവരങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ വഴി അപ്പപ്പോള്‍ ലഭിക്കുന്നുണ്ടായിരുന്നില്ലേ ? കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ള മാധ്യമ സുഹൃത്തുക്കള്‍ക്ക് ആശുപത്രി അധികൃതരോട് ചോദിച്ചു മനസിലാക്കമായിരുന്നില്ലേ ? ഒരു രോഗിക്ക് നല്‍കേണ്ടിയിരുന്ന, കിട്ടേണ്ടിയിരുന്ന പ്രാഥമികമായ 'അവകാശങ്ങള്‍' പോലും ആ 'കമ്മ്യൂണിസ്റ്റ്‌' നേതാവിന് നിഷേധിച്ചത് എന്തു മാധ്യമ മര്യാദയുടെ പേരിലാണ് ? പ്രായത്തിന്റെ പരിഗണന പോലും എന്തേ അദ്ദേഹത്തിനു നല്‍കാതെ പോയി ? ഈ നിരിക്ഷണങ്ങള്‍ എന്നെ 'മാധ്യമ വിരുദ്ധരുടെ' കൂട്ടായ്മ്മയിലെ പുതിയ മുഖമാക്കരുത്. 'ബോംബെ പോലൊരു മഹാ നഗരത്തില്‍ നിങളുടെ അനുജനോ, ബന്ധു ജനങ്ങളോ നഷ്ട്ടപ്പെട്ടാല്‍ അവിടെ നിങ്ങളെ സഹായിക്കാന്‍ മാധ്യമങ്ങള്‍ ആവശ്യമാണെന്ന' ഒ.വി.വിജയന്‍ വര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയതിന്റെ മാധ്യമ പക്ഷം ചേര്‍ന്നു നില്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നവനാണ് ഞാന്‍. ലോകത്തിലെവിടെയും മനുഷ്യാവകാശങ്ങള്‍ അധികാരികളുടെ, അക്രമികളുടെ തോക്കിന്‍ തുമ്പില്‍ വേട്ടയാടപ്പെടുമ്പോള്‍, കറന്‍സിയുടെ ധാരളിത്തമില്ലാത്തവന് നീതി നിഷേധിക്കപ്പെടുമ്പോള്‍, ഒരു മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ ജീവിതം കത്തിക്കിരയാകുമ്പോള്‍, പെണ്ണായി പോയതിന്റെ പേരില്‍ വില്‍പ്പന ചരക്കാകുമ്പോള്‍,പിന്നെ എവിടെയൊക്കെ വേദനിക്കുന്നവന്റെ കണ്ണീര്‍ വീഴുന്നോ അവിടെ എല്ലാം പ്രതിഷേധത്തിന്റെ, പ്രതികരണത്തിന്റെ ശബ്ദ്ദമാകുന്ന മാധ്യമങ്ങളുടെ ജനപക്ഷം ഈ കാലത്തിന്റെ അവസാന പ്രതീക്ഷയാണെന്നു വിശ്വസിക്കുന്നവനാണ് ഞാന്‍. അടിയന്തരാവസ്ഥയുടെ ധാര്‍ഷ്ട്ട്യം ഇവിടെ ആവര്‍ത്തിക്കതിരിക്കുന്നതും, അധികാരത്തിന്റെയും,ഗുണ്ടായിസത്തിന്റെയും ബലത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടതിയും, ജനത്തെയും വെല്ലുവിളിച്ചപ്പോള്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ അതിനു ശക്ത്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞതും നമ്മുക്കിവിടെ ശക്തമായ ഒരു മാധ്യമ കൂട്ടായ്മ്മ നില നില്‍ക്കുന്നത് കൊണ്ടാണ്. പക്ഷേ അതിന്റെ പേരില്‍, കൊല്‍ക്കത്തയിലെ ആശുപത്രി കിടക്കയില്‍, അബോധാവസ്ത്തയില്‍ മയങ്ങുന്ന ഒരു പാവം രോഗിക്ക് ചുറ്റും നിങള്‍ കാണിച്ചു കൂട്ടുന്ന ക്യാമറാ കസര്‍ത്തിനെ ന്യായീകരിക്കാന്‍ എനിയ്ക്കു കഴിയുന്നില്ല.........തന്റെ രോഗിക്ക് ചുറ്റും ഉത്സവ കാഴ്ച്ചകള്‍ക്കനുമതി നല്‍കിയ ഡോക്ട്ടര്‍, അവിടെ നിങ്ങളായിരുന്നില്ലേ ഒന്നാം പ്രതി............?

2010, ജനുവരി 6, ബുധനാഴ്‌ച

മലയാളിയുടെ 'ബുര്‍ജ് ദുബായ്'....

അസാദ്ധ്യം എന്ന വാക്കിനെ 820 മീറ്ററിന്റെ തലയെടുപ്പില്‍ ദുബായ് വീണ്ടും വെല്ലുവിളിക്കുന്നു. 'ബുര്‍ജ് ദുബായ്' ഉയരങ്ങളിലേക്ക് പോയപ്പോള്‍ നൂറുകണക്കിന് മലയാളികളും അതില്‍ പങ്കാളികളായി, ഡ്രൈവര്‍ മുതല്‍ എഞ്ചിനീയര്‍ വരെ. ചാന്നലുകള്‍ അതില്‍ പലരുമായുമുള്ള ഇന്റര്‍വ്യൂ തത്സമയം കാണിച്ചു. നല്ല മലയാളത്തില്‍ അവര്‍ സംസാരിക്കുന്നത് കേട്ട് ഒരു മലയാളി എന്ന നിലയില്‍ ടീവിയിടെ മുന്നിലിരുന്നു ഞാനും അഭിമാനം കൊണ്ടു.ഒരു മിന്നുട്ടിനുള്ളില്‍ മുകളിലെത്താവുന്ന ലിഫ്റ്റിനെ കുറിച്ച്, ഇന്നിയും വെളിപ്പെടുത്താനിരിക്കുന്ന അത്ഭുതത്തെ കുറിച്ച്, നിര്‍മ്മാണത്തിനുപയോഗിച്ച മേട്ടീര്യല്സിന്റെ അളവിനെ കുറിച്ചൊക്കെ ചാന്നലിന്റെ റിപ്പോര്‍ട്ടര്‍ മനോഹരമായി പറഞ്ഞു തന്നു. asianetinte ന്യൂസ്‌ ടീമിന് നന്ദി. അബു ദാബിയിലെ റൂമിലിരുന്നു എല്ലാം കാണുമ്പോള്‍, കേള്‍ക്കുമ്പോള്‍ നമ്മുടെ സ്വന്തം കേരളം, അവിടെ നമ്മള്‍ വര്‍ഷങ്ങളായി സ്വപ്നം കാണുന്ന ഒരു പറ്റം 'ബുര്‍ജ് ദുബായ്' കള്‍ മനസ്സില്‍ കൂടി കടന്നു പോയി (നീ അല്ലേല്ലും ആവശ്യമില്ലാത്താതെ മനസ്സില്‍ കൂടി കടത്തി വിടുള്ളൂ എന്നു പറയരുത് ). എക്സ്പ്രസ്സ്‌ ഹൈവേ, സ്മാര്‍ട്ട് സിറ്റി (അതിപ്പം ഒട്ടും സ്മാര്‍ട്ടല്ലെന്നു തോന്നുന്നു !!!!!), കൊച്ചി മെട്രോ ട്രെയിന്‍, വിഴിഞ്ഞം തുറമുഖം......തൊണ്ണൂറുകളുടെ അവസാനം നമ്മള്‍ ആലോചിച്ചു തുടങ്ങിയ അതിവേഗ പാത മുതല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പറയാന്‍ തുടങ്ങിയ 'സ്മാര്‍ട്ട്‌ സിറ്റി' വരെ, മലയാളി കണ്ട ഏറ്റവും സ്മാര്‍ട്ടായ സ്വപ്നം ചരടുപോട്ടിയ പട്ടമായി.......വര്‍ഷങ്ങള്‍ എത്ര ബൈ ബൈ പറഞ്ഞു കടന്നു പോയി.......ചാന്നലിന്റെ മേശപ്പുറത്തും, ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ സുഖ ശീതളിമയിലും എത്ര ചര്‍ച്ചകള്‍.......പോര്‍ വിളികള്‍......എത്ത്ര മുഖ്യമന്ത്രിമാര്‍, സാധാ മന്ത്രിമാര്‍........ഇല്ല ഭാഗ്യത്തിന് ഇതുവരെയും ഒന്നും സംഭവിച്ചിട്ടില്ല.........ഒന്നും സംഭവിച്ചിട്ടില്ല എന്നു പറയരുത്.....കൊച്ചി ഒരു കൊച്ചു ദുബായ് ആകുമെന്ന് പറഞ്ഞു ചതുപ്പും ,കാടും നികത്തി ഫ്ലാറ്റ് പണിഞ്ഞവര്‍ കുറെ കാശുണ്ടാക്കി (അവരെല്ലാം ഇപ്പം ഗുരുവായൂര്‍ക്ക് വച്ച് പിടിച്ചിട്ടുണ്ട്, ഗുരുവായൂരപ്പനല്ലേ ഇപ്പം മാര്‍ക്കറ്റ്)......ഫ്ലാറ്റ് വാങ്ങി കൂടിയ വിലക്ക് വില്ക്കാമെന്നു കരുതി മനകോട്ട കെട്ടിയവര്‍ മാനത്തേക്ക് നോക്കി ഇരിക്കുന്നു, "എന്റെ നമ്പര്‍ വരും" ? .......എക്സ്പ്രസ് ഹൈവേ വന്നാല്‍ റോഡിനു ഇരുവശവുമുള്ള കാമുകീ കാമുകന്മാര്‍ എങ്ങിനെ പ്രണയിക്കുമെന്ന് വിലപിച്ച കവി നവ പ്രണയിനികളുടെ കയ്യടി നേടി....അല്ലേലും പ്രേമിക്കുമ്പോള്‍ കണ്ണു കാണില്ലെല്ലോ, കേള്‍വിക്കും തകരാറു വരും......ജര്‍മന്‍ സായിപ്പ് ഓണ്‍ലൈന്‍ വഴി പരിചയ പെട്ട കോട്ടയം കാരി പെണ്‍കുട്ടിയെ കെട്ടിയ കഥ നമ്മുക്ക് മറക്കാം...പറഞ്ഞത് നമ്മുടെ കവി അല്ലെ !!!!!!!..........കൊച്ചിയില്‍ മെട്രോ ലാഭാത്തിലാകില്ലെന്നു പ്രവചിച്ചു അനുമതി നിഷേധിച്ച കേന്ദ്ര മന്ത്രിക്കു നന്ദി. 'ലോ ഫ്ലോര്‍' (ഏതു വശത്തു എറിഞ്ഞാലും ചില്ല് പൊട്ടുന്ന ഒരു വണ്ടി സമരക്കാരുടെ ജോലി ഭാരം കുറച്ചു, ഇന്നി അതിന്റെ കാര്യം അവര്‍ നോക്കി കൊള്ളും) ബസ്സുകള്‍ 'ഞാന്‍ ഓട്ടിക്കും അല്ല ഞാന്‍ ഓട്ടിക്കും' എന്നു പറഞ്ഞു അടി ഇട്ടു മാസങ്ങളോളം കട്ട പുറത്തു വച്ചവര്‍ ഇന്നി ട്രെയിന്‍ വന്നിരുന്നെങ്കില്‍ എന്തോക്ക ചെയ്തേനെ....ഭാഗ്യം അണ്ണാ ഭാഗ്യം....ഒരടി ഒഴിവായി, വിഴിഞ്ഞം തുറമുഖ പദ്ധതി അഴിക്കാന്‍ വയാത്ത കുരുക്കായി സര്‍ക്കാരിനെ പദപ്രശ്നം കളിപ്പിക്കുന്നു..........

എണ്ണപ്പാടങ്ങള്‍ സമൃദ്ധി വിളയിക്കുന്ന ഒരു നാട്ടില്‍ ഇരുന്നു കൊണ്ട് വിവരക്കേട് പറയരുതെന്ന് എന്നെ തെറി പറയരുത്........വമ്പന്‍ പ്രോജെക്റ്റുകള്‍ മറക്കാം......വളരെ ചെറിയ മുതല്‍ മുടക്കുള്ള റോഡുകള്‍ എങ്കിലും മരണക്കെണി ആകാതിരിക്കാനുള്ള ബാധ്യത നമ്മുടെ സര്‍ക്കാരുകള്‍ക്കില്ലേ ??? ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു....തെറ്റെങ്കില്‍ ക്ഷമിക്കുക......ദിവസവും എത്ര ജീവനുകള്‍, എത്രയോ കുടുംബങ്ങളുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍ നമ്മുടെ റോഡിലെ കുഴികളില്‍ തലതല്ലി വീണവസാനിക്കുന്നു.......പൊട്ടിക്കാന്‍ കരുതി വച്ചതെല്ലാം നനഞ്ഞ പടക്കങ്ങളായി പോയ പ്രിയ പെട്ട മുഖ്യമന്ത്രി, അടുത്ത തവണ എനിക്ക് 'ദീപാവലി' എന്നു സ്വപ്നം കണ്ടുറങ്ങുന്ന പ്രിയ പെട്ട പ്രതിപക്ഷ നേതാവേ, ഈ ചെറിയ റോഡുകള്‍ എങ്കിലും ???? കുഴികളില്ലാത്ത റോഡും,(കുഴിയില്ലെങ്കില്‍ പിന്നെ എന്തോന്ന് അണ്ണാ), നല്ല കുടി വെള്ളവും, (കാശു കൊടുത്താല്‍ നല്ല ഒന്നാന്തരം മിനറല്‍ വാട്ടര്‍ കടേല്‍ കിട്ടും, അത് വാങ്ങി കുടിക്കടെ) കുറഞ്ഞ ചിലവില്‍ മക്കള്‍ക്ക്‌ നല്ല വിദ്യഭ്യാസവും,(സ്വാശ്രയ കോളേജിനെ പൂട്ടിക്കാനുള്ള പരിപാടിയാണല്ലേ ? വേല മനസിലിരിക്കട്ടെ മോനെ, കാശുള്ളവന്‍ പഠിച്ചാല്‍ മതി) പനി വന്നാല്‍ ബില്ല് കാണുമ്പോള്‍ അറ്റാക്ക് വരാത്ത ചികിത്സയും, (നീയൊക്കെ ജീവിച്ചിരുന്നിട്ടും കാര്യമൊന്നുമില്ല, കാശുണ്ടോ ?), കൊട്ടേഷന്‍ ടീമുകളെ പേടിക്കാതെ വഴി നടക്കാനുള്ള സ്വാതന്ത്ര്യവും,(അയ്യോ ഞാനൊന്നും പറഞ്ഞില്ലേ. അണ്ണാ കാലു തല്ലി ഓടിക്കരുത്, ഞാനൊരു പാവമാണ്) അങിനെ വളരെ ചെറിയ സ്വപ്നങ്ങളെ ഉള്ളു ഭൂരിപക്ഷം വരുന്ന സാധാരണ മലയാളിക്ക്......അതെങ്കിലും കഴിയണ്ടേ നമ്മുടെ സര്‍ക്കാരുകള്‍ക്ക് ??? അതിനുള്ള വരുമാനമില്ലേ നമ്മുടെ സര്‍ക്കാരിനു ??? സാധാരണക്കാരന്‍ വോട്ട് ചെയ്‌താല്‍ പോരെ ജീവിക്കാനാരാ പറഞ്ഞതെന്ന് മറു ചോദ്യം നേതാക്കള്‍ ചോദിച്ചാല്‍ ക്ഷമിക്കണം എന്റെ കയില്‍ ഉത്തരമില്ല.( പണ്ട് പരീക്ഷക്കിരിക്കുമ്പോഴും ഈ അസുഖം എന്നെ കുഴക്കീട്ടുണ്ട്, ഉത്തരമില്ലായ്മ്മ) എ.കെ.ആന്റണിയും, വി.എസ്സും നല്ലവരാണെന്നു, അഴിമതിക്കാരല്ലെന്നു, എന്തൊക്കയോ നല്ല കാര്യങ്ങള്‍ ചെയണമെന്നു മനസുള്ള നേതാക്കളെന്ന് വിശ്വസിക്കുന്ന ധാരാളം മലയാളികളുണ്ട്.....പക്ഷെ അവരെ രണ്ടിനെയും തോല്‍പ്പിച്ചു കളഞ്ഞത് സ്വന്തം പാര്‍ട്ടിയിലെ ഒളിഞ്ഞും തെളിഞ്ഞുമുള്ള യുദ്ധങ്ങളെന്നത് വര്‍ത്തമാന കാല ദുര്യോഗം.....മരിച്ചു നരകത്തില്‍-എനിക്കുറപ്പാണ് അങ്ങിനെ ഒരു ലോകമുന്ടെങ്കില്‍ നമ്മുടെ നേതാക്കളെല്ലാം അവിടെ തന്നെ എത്തും- നിങളെ കാത്തു ജീവിച്ചു കൊതിതീരും മുന്‍പേ റോഡുകളിലെ കുഴികളില്‍ തലതല്ലി വീണു പൊലിഞ്ഞു പോയവര്‍ സ്വര്‍ഗത്തില്‍ നിന്നു വരും, പകരം ചോദിക്കാന്‍......അവിശ്വാസി എങ്കിലും എന്റെ ഏറ്റവും വല്യ വിശ്വാസമാനത്....ബുര്‍ജ് ദുബായ് വീണ്ടും ആ പഴയ നാട്ടിന്‍പുറത്തുകാരന്‍ കുട്ടിയെ അത്ഭുദപ്പെടുത്തുന്നു........