2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

സംഘപരിവാറിന് വേണ്ടി കേരള ദൃശ്യമാധ്യമങ്ങൾ ചെയ്യുന്നതെന്തെന്നാൽ....

ന്യൂസ്‌ ചാനലുകൾ വരുന്നതിന് മുൻപ് കേരളത്തിൽ അറിയപ്പെടുന്ന ബിജെപി/സംഘപരിവാർ നേതാക്കൾ സി.കെ.പത്മനാഭൻ, p.p.മുകുന്ദൻ, ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ അങ്ങനെ ചുരുക്കം ചിലർ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് വരുമ്പോൾ ഏതെങ്കിലും മണ്ഡലത്തിൽ നിൽക്കും, തോൽക്കും, പോകും ഇതായിരുന്നു ബിജെപി-യുടെ അവസ്ഥ. ന്യൂസ്‌ ചാനലുകൾ വന്നതോടെ കഥ മാറി, കേരളത്തിൽ 2016-ഇലക്ഷൻ വരെ ഒരു mla-പോലും ഇല്ലാതിരുന്ന പാർട്ടിയുടെ പ്രതിനിധികൾ ന്യൂസ്‌ ചാനലുകളിലെ സ്ഥിരം സാന്നിധ്യമായി മാറി നേതാക്കളായി വളർന്നു. കെ.സുരേന്ദ്രനും, ഗോപാലകൃഷ്ണനും, ശ്രീധരൻ പിള്ളയും, പത്മകുമാറും, ശോഭാ സുരേന്ദ്രനും, tg മോഹൻദാസും, ശശികലയും എന്ന് വേണ്ടാ രമേശും സുരേഷും വരെ ഒരു സമരത്തിന്റെയും പിന്തുണ ഇല്ലാതെ ചാനലുകളുടെ സ്റ്റുഡിയോ ഫ്ലോറുകളിൽ കിട്ടിയ സ്പേസിൽ നിന്ന് കേരളം ഒട്ടുക്ക് അറിയപ്പെടുന്ന നേതാക്കളായി.

ലൈവ് ചർച്ചകളിൽ ഒരു മടിയുമില്ലാതെ കള്ളങ്ങളും, വിഡ്ഢിത്തങ്ങളും വിളിച്ചു പറഞ്ഞവരെ ചാനലുകൾ ഒരു മടിയുമില്ലാതെ പിന്നെയും പിന്നെയും ന്യൂസ്‌ റൂമുകളിൽ വിളിച്ചിരുത്തി മലയാളികളുടെ മുന്നിലെത്തിച്ചു. ഭഗത്ത്‌ സിംഗിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിനെ കുറിച്ച് കർണ്ണാടക
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വസ്തുതാവിരുദ്ധമായ പ്രസ്ഥാവനയെ കുറിച്ചുള്ള മനോരമ്മ ന്യൂസ്‌ ചർച്ചയിൽ ഒരു മടിയും കൂടാതെ കള്ളം ആവർത്തിച്ച ശേഷം ചർച്ച നയിച്ച ഷാനിയുടെ മുഖത്ത് നോക്കി  ഹിന്ദി അറിയില്ലെങ്കിൽ പോയി പഠിച്ചിട്ട് വരൂ എന്ന് പരിഹസിക്കാൻ ശോഭാ സുരേന്ദ്രന് ഒരു മടിയും ഉണ്ടായില്ല. ശോഭ സുരേന്ദ്രൻ ഷാനിയുടേത് ഉൾപ്പടെയുള്ള മനോരമ്മ ന്യൂസ്‌ ചാനൽ ചർച്ചകളിൽ ഇപ്പോഴും സ്ഥിര സാന്നിധ്യമാണ്.

റിപ്പോർട്ടർ ടീവി യിലെ ചർച്ചകളിൽ  സ്ഥിരം സാന്നിധ്യമായി ബി.ഗോപാലകൃഷ്ണനെ കാണാം. വിഡ്ഢിത്തവും, കള്ളവും മാത്രം സ്ഥിരമായി പറഞ്ഞിട്ടും, ചർച്ച നയിക്കുന്നവരെയും, ചർച്ചയിൽ പങ്കെടുക്കുന്ന മറ്റ് പാനലിസ്റ്റുകളെയും ലൈവ് ആയി പല തവണ ഭീഷണിപ്പെടുത്തിയിട്ടും ഗോപാലകൃഷ്ണന് റിപ്പോർട്ടർ ടീവി ചർച്ചകളിൽ ഇപ്പോഴും ചുവന്ന പരവതാനി വിരിച്ചിട്ടിരിക്കുകയാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തി നിന്ന ദിവസങ്ങളിലൊന്നിൽ സനീഷ് ഇളയിടത്ത് നടത്തിയ ചർച്ചയിൽ മന്ത്രി മേഴ്സിക്കുട്ടി അമ്മയെ ചൂണ്ടി നിങ്ങളെ 'വിശ്വാസികൾ' കൊത്തി നുറുക്കിക്കളയും എന്ന് ഭീഷണിപ്പെടുത്താൻ രാധാകൃഷ്ണൻ എന്ന ബിജെപി സെക്രട്ടറിക്ക് ഒരു മടിയുമുണ്ടായില്ല. അയ്യോ അങ്ങനെയൊന്നും പറയല്ലേ എന്ന സോഫ്റ്റ്‌ പാൽപുഞ്ചിരി ഇടപെടലിൽ ഒതുങ്ങി അവതാരകന്റെ പ്രതികരണം.

തുലാമാസ പൂജയ്ക്കു ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തും, പമ്പയിലും, എരുമേലിയിലുമൊക്കെ മാധ്യമ പ്രവർത്തകരെ സംഘപരിവാരം ഓടിച്ചിട്ട് തല്ലിയപ്പോൾ ലൈവ് ആയി അതുകണ്ട് ഊറിച്ചിരിച്ച്‌ പല സംഘപരിവാർ നേതാക്കളും ഇരുന്നത് ചാനൽ മുറികളിലായിരുന്നു.

അമ്പത് രൂപയ്ക്കു പെട്രോളും ഡീസലും വിൽക്കുമെന്ന് ചാന്നൽ ചർച്ചയിൽ വെല്ലവിളി നടത്തിയ കെ.സുരേന്ദ്രനോട് ഇലക്ഷന് കാലത്ത് ഒരു ദിവസം പോലും വിനു.വി.ജോൺ ചോദിച്ചില്ല ആ പെട്രോളും ഡീസലും എവിടെയെന്ന്. കേരളത്തിലെ തന്നെ സീനിയർ ജേർണലിസ്റ്റ് ആയ സിന്ധു സൂര്യകുമാറിനെ സമൂഹ മാധ്യമങ്ങളിൽ ആക്ഷേപിച്ചതിനു ജയിലിലായ സംഘപരിവാർ പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ മാലയിട്ടാണ് സംഘപരിവാരം അവരെ സ്വീകരിച്ചാനയിച്ചത്. പക്ഷേ പിന്നെയും സംഘപരിവാർ നേതാക്കളെ സ്റ്റുഡിയോയിലേക്ക് ആനയിച്ചു കൊണ്ട് വന്നിരുത്താൻ അതൊന്നും ഏഷ്യാനെറ്റ്‌ ന്യൂസിന് തടസ്സമായില്ല.

മഹാപ്രളയ കാലത്ത് ജാതിയും, മതവും, രാഷ്ട്രീയവും മറന്ന് മലയാളികൾ ഒന്നിച്ചു നിന്നപ്പോഴും ലോകമൊട്ടുക്ക് കേരളത്തിന് സഹായം ചെയ്യരുത് എന്ന് ക്യാമ്പയിൻ നടത്തിയ,  അപ്പോഴും വർഗീയ വിഷം തുപ്പിയ  സംഘപരിവാർ ഗ്രൂപ്പുകൾക്ക് ന്യായീകരണം പറയാൻ സ്റ്റുഡിയോ ഫ്ലോർ ഒരുക്കി കൊടുക്കുകയായിരുന്നു മലയാള ന്യൂസ്‌ ചാനലുകൾ ചെയ്തത്. T.G.മോഹൻദാസിനും, ശശികലയ്ക്കുമൊക്കെ അന്യമത വിദ്വേഷം  പറയാൻ വളരെ സന്തോഷപൂർവ്വമാണ് മലയാള ദൃശ്യ മാധ്യമങ്ങൾ ചാനൽ ഫ്ലോറുകൾ വിട്ട് കൊടുക്കുന്നത്.

ചില ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ പറഞ്ഞത്. രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട് എങ്കിലും ആപത്ഘട്ടങ്ങളിൽ ഒന്നിച്ചു നിന്ന് ശീലിച്ച മലയാളികളുടെ ഇടയിലേക്ക് സംഘപരിവാർ ഗ്രൂപ്പുകളെ പ്രതിഷ്ഠിച്ച്‌ എന്തിലും ഏതിലും വർഗീയത കാണുന്ന അവസ്ഥയിലേക്ക് മലയാളികളെ എത്തിച്ചത് ന്യൂസ്‌ ചാനലുകളാണ്. അപകടകരമായ രീതിയിൽ കേരളത്തെ വർഗീയവത്കരിക്കാൻ സംഘപരിവാർ ഗ്രൂപ്പുകൾക്ക് വെള്ളവും വളവും നലകിയത് ദൃശ്യ മാധ്യമങ്ങളാണ്. കേരളത്തോട് മാധ്യമങ്ങൾ ചെയ്ത ഏറ്റവും വലിയ ദ്രോഹവുമതാണ്.

കേരളത്തിൽ വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു സീറ്റിലെങ്കിലും ബിജെപി ജയിച്ചാൽ അതിന്റെ മുഴുവൻ 'ക്രെഡിറ്റും' കേരളത്തിലെ ന്യൂസ്‌ ചാനലുകൾക്കാണ്. ബിജെപി-ക്ക് ആ നിലം ഒരുക്കി കൊടുക്കലായിരുന്നു കഴിഞ്ഞ കുറേ വര്ഷങ്ങളായി മലയാള മാധ്യമങ്ങൾ കേരളത്തിൽ ചെയ്തുകൊണ്ടിരുന്നത്.

1 അഭിപ്രായം: