2010, മാർച്ച് 13, ശനിയാഴ്‌ച

ഒരു നല്ല സിനിമാ കാലത്തിന്റെ ഓര്‍മ്മയ്ക്ക്‌

'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം' നല്ലൊരു സിനിമയ്ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ മനോഹരമായ തലകെട്ട്. നല്ല സിനിമകള്‍ക്കൊപ്പം മലയാളത്തിന്റെ പടിയിറങ്ങി പോയ മനോഹരമായ സിനിമാ പേരുകള്‍. ഭരതനും, പത്മരാജനും പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തി മലയാളിക്ക് സമര്‍പ്പിച്ച ചലച്ചിത്ര വിസ്മയങ്ങല്‍ക്കൊപ്പം നമ്മള്‍ ഹൃദയത്തിലേറ്റിയ ഒരു പിടി സിനിമാ പേരുകള്‍. പേരുകള്‍ പോലെ തന്നെ സിനിമയും മടുപ്പിക്കുന്ന ഈ സിനിമാകാലത്ത് നമ്മള്‍ തിരിച്ചറിയുന്നു, കടന്നു പോയതെല്ലാം നഷ്ട്ടങ്ങളായിരുന്നു.




നവംബറിന്റെ നഷ്ട്ടം, പ്രണയത്തിന്റെ കുളിരും, വിരഹത്തിന്റെ വേദനയും സിനിമ കാണും മുന്‍പേ നമ്മുടെ മനസ്സിലെത്തിച്ച കാല്‍പ്പനികമായ തലക്കെട്ട്‌, പത്മരാജന്റെ കയ്യൊപ്. ക്ലാരയെ നമ്മള്‍ മറക്കുന്നതെങ്ങനെ ? മഴ പെയ്യുമ്പോള്‍ കുട്ടിക്കാലത്തിനോപ്പം മനസ്സില്‍ നിറഞ്ഞു പെയ്യുന്നത് ജയകൃഷ്ണനും, ക്ലാരയും. ഒന്നാം രാഗം മീട്ടി മറക്കാത്ത ഓര്‍മ്മയിലേക്ക് പത്മരാജന്‍ അവര്‍ക്കൊപ്പം എഴുതിച്ചേര്‍ത്ത പേര് 'തൂവാനത്തുമ്പികള്‍'. നമ്മുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം എന്ന കെ. കെ സുധാകരന്റെ കഥ സിനിമയാക്കിയപ്പോള്‍ പത്മരാജന്‍ പേരില്‍ നടത്തിയ എഡിറ്റിംഗ് എങ്ങിനെ മറക്കും 'നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'. ആ പേരു കേള്‍ക്കുമ്പോഴേ കാതില്‍ നിറയും പ്രണയം തുളുമ്പുന്ന സോളമന്റെ ഗീതങ്ങള്‍. ഓര്‍മ്മ വരുന്നില്ലേ ആ മുത്തച്ഛന്റെ മുഖം, കൊച്ചുമകനെ കടല്‍ കൊണ്ടു പോയ വേദനയില്‍ ഹൃദയം തകര്‍ന്നു നില്‍ക്കുന്ന മുത്തച്ഛന്റെ മുഖം 'മൂന്നാംപക്കം' എന്ന പേരു കേള്‍ക്കുമ്പോഴൊക്കെ നമ്മുടെ കണ്ണു നിറയുന്നില്ലേ ?  ഭൂമിയിലെ സന്ദര്‍ശനം കഴിഞ്ഞു മടങ്ങും മുന്‍പ് ഒരു പാലമരത്തില്‍ പതമരാജന്‍ ഒരു പേരു കുറിച്ചിട്ടു, 'ഞാന്‍ ഗന്ധര്‍വന്‍'. നമ്മളെ വിസ്മയിപ്പിച്ച, മോഹിപ്പിച്ച ഒരു സിനിമ മുഴുവന്‍ ആ ഒറ്റപ്പേരിലൂടെ നമ്മളെ അനുഭവിച്ചു ആ ഗന്ധര്‍വന്‍ പറന്നു പോയി. 'കരിയിലക്കാറ്റുപോലെ' ഇത്രയും കാല്‍പ്പനികമായ ഒരു തലക്കെട്ട്‌ ഇന്നി മലയാള സിനിമ കാണുമോ ?



കാതോടു കാതോരം, മമ്മൂട്ടിയും, നെടുമുടി വേണുവും, സരിതയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1985- ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രം. കാതോടു കാതോരം എന്നു തുടങ്ങുന്ന മനോഹര ഗാനത്തിനൊപ്പം നമ്മുടെ മനസ്സിലേക്ക് മഴ പോലെ പെയ്തിറങ്ങിയ നാമം. പത്മരാജന്റെ 'പാമ്പ്' എന്ന ചെറു കഥ ഭരതന്‍ അഭ്രപാളിയിലേക്ക് കൊത്തിവച്ചപ്പോള്‍ അതിനൊപ്പം ഒരു തലമുറയെ മൊത്തം ഹരം കൊള്ളിച്ച ഒരു സിനിമാ പേരു കൂടി ഉണ്ടായിരുന്നു, പത്മരാജന്റെ തിരക്കവിതയുടെ മോഹിപ്പിക്കുന്ന ഭംഗി മൊത്തം ആവാഹിച്ച തലക്കെട്ട്‌ 'രതിനിര്‍വേദം'. മനസ്സില്‍ കുളിര്‍ നിറച്ചു വീശിയ ആ കാറ്റൊര്‍മ്മയില്ലേ, സുന്ദരിയായ അധ്യാപികയും, അവരെ പ്രണയിച്ച വിദ്യാര്‍ഥിയും ഒരു തലമുറയെ മൊത്തം മോഹിപ്പിച്ചപ്പോള്‍ 'ഭരതന്‍' അതിനുമുകളില്‍ ഇങ്ങനെ കോറിയിട്ടു 'ചാമരം'. മനോഹരമായ ഒരു എണ്ണച്ചായ ചിത്രം പോലെ നമ്മള്‍ ഒരു സിനിമ കണ്ടു, എല്ലാ വര്‍ണ്ണങ്ങളും ചാലിച്ച് മനോഹരമായ ഒരു ശില്‍പ്പം പോലെ ഒരു പേരും 'വൈശാലി'. "ബലിച്ചോറായി തൂകിയ സ്വപ്‌നങ്ങളുടെ പൊതിച്ചോറ്" ഈ പരസ്യവാച്ചകത്തിനു താഴെ മലയാളി ഒരിക്കലും മറക്കാത്ത ഒരു പേരുകൂടി ഉണ്ടായിരുന്നു, 'പാഥേയം'. അന്നും, ഇന്നും, എന്നും നമ്മുടെ മനസ്സില്‍ വിങ്ങല്‍ തീര്‍ത്ത ഭരതന്‍ ടച്.



ടൈഗറും, സാഗര്‍ ഏലിയാസ് ജാക്കിയും, ചട്ടമ്പിയും, മാടമ്പിയും തകര്‍ത്താടുന്ന മലയാള സിനിമ കാണുമ്പോള്‍ വീണ്ടും ആശിച്ചു പോകുന്നു ആ മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം..........

9 അഭിപ്രായങ്ങൾ:

  1. ടൈഗറും, സാഗര്‍ ഏലിയാസ് ജാക്കിയും, ചട്ടമ്പിയും, മാടമ്പിയും തകര്‍ത്താടുന്ന മലയാള സിനിമ കാണുമ്പോള്‍ വീണ്ടും ആശിച്ചു പോകുന്നു ആ മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം..........

    മറുപടിഇല്ലാതാക്കൂ
  2. സത്യം
    തോക്കെടുക്കാനാ നായകന്മാര്‍ക്കും സംവിധായകനും താല്പര്യം

    മറുപടിഇല്ലാതാക്കൂ
  3. ക്ലാരയെ നമ്മള്‍ മറക്കുന്നതെങ്ങനെ ? ഇല്ല ,ഒരിക്കലും മറക്കാന്‍ കഴിയില്ല സത്യം.ഇങ്ങിനെ വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ ഇന്നെവിടെ.നമുക്ക് പഴയ ഓര്‍മകളില്‍ മുഴുകിയിരിക്കാം.അല്ലാതെന്തു ചെയ്യാന്‍.

    മറുപടിഇല്ലാതാക്കൂ
  4. ഇനിയും തിരിച്ചു വരുമോ മലയാള സിനിമയില്‍ അതു പോലൊരു കാലഘട്ടം? നമുക്ക് കാത്തിരിയ്ക്കാം

    മറുപടിഇല്ലാതാക്കൂ
  5. സത്യം.

    എന്റെ കൌമാരം ആ നല്ല കാലത്തായിരുന്നു എന്നോർക്കുമ്പോൾ ഉൾപ്പുളകം!

    പദ്മരാജന്റെ വീട് എന്റെ തറവാടിനടുത്താണ്.

    മറുപടിഇല്ലാതാക്കൂ
  6. ഏറ്റവും വിലയുള്ളത് സമയതിനാണ്.രണ്ടു മൂന്നു മണിക്കൂര്‍ സിനിമക്ക് വേണ്ടി ഇക്കാലത്ത് ടീവിയുടെ മുന്‍പില്‍ ഇരിക്കാന്‍ എങ്ങനെ കഴിയുന്നു!!!

    മറുപടിഇല്ലാതാക്കൂ
  7. സിനിമ നല്ലതാണെങ്കില്‍ സമയം നോക്കാതെ കണ്ടിട്ടുണ്ട്....ഇന്നിയും കാണാനും തയ്യാര്‍.....പക്ഷേ ?????

    മറുപടിഇല്ലാതാക്കൂ
  8. പപ്പേട്ടന്‍ പോയതോടെ എല്ലാം തീര്‍ന്നൂന്ന് കരുതുന്ന ആളാണ് ഞാന്‍ തെക്കൂ .

    മറുപടിഇല്ലാതാക്കൂ
  9. വെറുതെ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം..

    മറുപടിഇല്ലാതാക്കൂ